ആത്മനിർവൃതി തേടി ഭക്ത ജനപ്രവാഹം
ശിവഗിരി: 'ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ".പീതാംബര ധാരികളായ ഗുരുദേവ ഭക്തസഹസ്രങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഉയർന്ന മൂല മന്ത്രം അലകളായി അന്തരീക്ഷത്തിൽ പടർന്നു. 89-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് ഭക്തിനിർഭരമായി തുടക്കം. ബുധനാഴ്ച മുതൽ പദയാത്രകളായും മറ്റും നാടിന്റെ നാനാദിക്കുകളിൽ നിന്നെത്തയ തീർത്ഥാടക പ്രവാഹം ശിവഗിരിയെ മഞ്ഞക്കടലാക്കി മാറ്റി. ഇനി പുതുവർഷ പിറവി വരെ ഈ പ്രവാഹം തുടരും .
ഇന്നലെ രാവിലെ പർണശാലയിൽ ശാന്തിഹവനം, ശാരദാമഠത്തിലും, മഹാസമാധിയിലും വിശേഷാൽ ഗുരുപൂജ, ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവകൃതികളുടെ പാരായണം തുടങ്ങിയ ചടങ്ങുകളോടെയാണ് തീർത്ഥാടന പരിപാടികൾ ആരംഭിച്ചത്. 7.30 ഓടെ ശ്രീനാരായണ ധർമ്മസഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തി.ദൈവദശകത്തിനൊപ്പം ഗുരുവിനെ സ്തുതിക്കുന്ന, 'ഉയരുക, വിടരുക" എന്ന് തുടങ്ങുന്ന ധർമ്മപതാകാ ഗാനം അകമ്പടിയായി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ,ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് തുടങ്ങിയ സന്യാസശ്രേഷ്ഠർ
സംബന്ധിച്ചു.. പിന്നാലെ , മുഖ്യമന്ത്രി പിണറായി വിജയൻ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലകളിൽ നിന്നുള്ള എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും,ശാഖകളുടെയും മറ്റും ആഭിമുഖ്യത്തിൽ പദയാത്രകൾ എത്തിയതോടെ, അഭൂതപൂർവ്വമായ ഭക്തജനത്തിരക്കിൽ ശിവഗിരി അമർന്നു കഴിഞ്ഞു. തീർത്ഥാടനത്തിലെ പ്രധാന ചടങ്ങായ അലങ്കരിച്ച ഗുരുദേവ റിക്ഷയുമായുള്ള ഘോഷയാത്ര ഇന്ന് പുലർച്ചെ നടക്കും.വെളുപ്പിന് മഹാസമാധിയിലെ പ്രാർത്ഥനയ്ക്ക് ശേഷം, അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് അകമ്പടിയായി 'ഓം നമോ നാരായണായ ' എന്ന നാമജപവുമായി സന്യാസി വര്യന്മാരും,തീർത്ഥാടക സഹസ്രങ്ങളും അണിനിരക്കുന്നതോടെ ഘോഷയാത്ര നഗര പ്രദക്ഷിണത്തിനായി കുന്നിറങ്ങിയെത്തും . . ശിവഗിരി പ്രാന്തം, മൈതാനം, റെയിൽവേ സ്റ്റേഷൻ വഴി മഹാസമാധിയിൽ തിരികെ എത്തുന്നതോടെ റിക്ഷാ ഘോഷയാത്ര സമാപിക്കും.തുടർന്ന് ഡോ.ബി.സീരപാണി ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.10 മണിക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ തീർത്ഥാടക സമ്മേളനം ഉദ്ഘാടനം ചെയ്യും.എസ് .എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യ പ്രഭാഷണം നടത്തും.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി വി.എൻ.വാസവൻ, എം.എ. യൂസഫലി എന്നിവർ മുഖ്യാതിഥികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |