വർക്കല: ഗുരുദേവൻ രചിച്ച പ്രാർത്ഥനാഗീതമായ ദൈവദശകം ഗുരു മുനിനാരായണപ്രസാദിന്റെ ശതാഭിഷേകം പ്രമാണിച്ച് പ്രശസ്ത നർത്തകി സുധാപീതാംബരൻ മോഹിനിയാട്ട രൂപത്തിലവതരിപ്പിച്ചത് വേറിട്ടൊരനുഭവമായി. നർത്തകിയുടെ അരനൂറ്റാണ്ടത്തെ അനുഭവസമ്പത്താണ് മുദ്രകളിലൂടെയും അഭിനയത്തിലൂടെയും നാരായണഗുരുകുലത്തിൽ പെയ്തിറങ്ങിയത്.
ഗുരുദേവ കൃതികളായ കുണ്ഡലിനിപ്പാട്ട്, കാളിനാടകം, ശിവപ്രസാദപഞ്ചകം, ശ്രീവാസുദേവാഷ്ടകം എന്നിവയും സുധാപീതാംബരൻ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും അവതരിപ്പിച്ചിട്ടുണ്ട്. ശിഷ്യകളായ രശ്മിനാരായണൻ, അനില, ജോഷി, പ്രതിഭ, അഞ്ജന പി.സത്യൻ, രഹനാ നന്ദകുമാർ, സീനിയർ നർത്തകിമാരായ അനുശ്രീ, ഐശ്വര്യ എന്നിവരും നൃത്താവതരണത്തിൽ പങ്കാളികളായി. ഇതിന്റെ ആശയവും ഏകോപനവും പ്രൊഫ. പി.വി.പീതാംബരനും നാട്യസംവിധാനം ഡോ.സി.പി.ഉണ്ണികൃഷ്ണനും സംഗീതം തൃശൂർ ഗോപിയും ആലാപനം എം.എസ്.ഉണ്ണികൃഷ്ണനും ബാബുരാജ് പെരുമ്പാവൂരുമാണ്.
ഈശ്വരനെ നേരിൽ കണ്ട അനുഭവമാണ് ഉണ്ടായതെന്ന് സദസിലുണ്ടായിരുന്ന തോട്ടുവാ മംഗലഭാരതിയിലെ മാതാ ജ്യോതിർമയി ഭാരതി പറഞ്ഞു. ഗുരുദേവ കൃതിയുടെ ഏറ്റവും മികച്ച ആവിഷ്കാരമാണെന്ന് സ്വാമി തന്മയനും പറഞ്ഞു.
ആലുവ അദ്വൈതാശ്രമത്തിലെ കുട്ടികൾക്ക് വേണ്ടി ഗുരുദേവൻ രചിച്ചതാണ് ദൈവദശകം പ്രാർത്ഥന. വേദാന്ത തത്വങ്ങളെ സാധാരണക്കാർക്കുവേണ്ടി ലളിതസുഭഗ ഭാഷയിൽ പ്രാർത്ഥനാരൂപത്തിലാണ് അവതരിപ്പിച്ചിട്ടുളളത്. ഇതിനോടകം 104 ഭാഷകളിൽ (40 ഭാരതീയ ഭാഷകളിലും 64 വിദേശ ഭാഷകളിലും) മൊഴിമാറ്രം നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |