ശിവഗിരി: അദ്ധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി ശിവഗിരീശ്വരി വിദ്യാദേവത ശാരദാംബയുടെയും പരമകാരുണികനായ ശ്രീനാരായണഗുരുദേവന്റെയും അനുഗ്രഹം തേടി ശിവഗിരിയിൽ കുരുന്നുകളെത്തുന്നു. മാതാപിതാക്കളോടൊപ്പമാണ് കുഞ്ഞുങ്ങൾ വിദ്യാദേവതയുടെ സന്നിധിയിലെത്തി പ്രാർത്ഥിച്ച് പൂജിച്ച പേന പ്രസാദമായി സ്വീകരിച്ച് മടങ്ങുന്നത്.
അദ്ധ്യാപകർ, എസ്.എൻ.ഡി.പി യോഗം ശാഖകൾ, ഗുരുധർമ്മ പ്രചരണസഭ യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിലും വിദ്യാർത്ഥികൾ ശിവഗിരിയിലെത്തുന്നുണ്ട്. കോട്ടയം ആർപ്പൂക്കര വില്ലൂന്നി എസ്.എൻ.ഡി.പി ശാഖായോഗത്തിൽ നിന്നും പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ, സെക്രട്ടറി ദേവദാസ് കുന്നേൽ, വനിതാസംഘം സെക്രട്ടറി ഷൈലജാദേവദാസ് എന്നിവരുടെ നേതൃത്വത്തിൽ 50ൽപരം വിദ്യാർത്ഥികൾ ശാരദാമഠത്തിലും വൈദികമഠത്തിലും റിക്ഷാമണ്ഡപത്തിലും ബോധാനന്ദസ്വാമി സമാധിമണ്ഡപത്തിലും മഹാസമാധിയിലും പ്രാർത്ഥന നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വിദ്യാർത്ഥികൾക്കായി പ്രഭാഷണം നടത്തി. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവ ദർശനവും മഹാകവി കുമാരനാശാൻ, സഹോദരൻഅയ്യപ്പൻ തുടങ്ങിയവർ ഗുരുദേവാനുഗ്രഹത്തിലൂടെ ഉന്നതിയിലെത്തിയതും സമൂഹത്തിന്റെ താഴെത്തട്ടിലുളളവർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് നാടിന്റെ വിവിധഭാഗങ്ങളിൽ ഗുരുദേവൻ അവർക്കായി വിദ്യാലയങ്ങൾ സ്ഥാപിച്ചതും മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും സി.എസ്.ആൻഡ്രൂസുമെല്ലാം ഗുരുദേവനെ സന്ദർശിച്ചതും പ്രഭാഷണത്തിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ജർമ്മൻ വനിത മാർഗ്രറ്റും പരവൂർ സ്വദേശി കരുണാകരനും തമ്മിൽ ശാരദാമഠത്തിൽ വച്ച് നടന്ന വിവാഹത്തിലൂടെ പാശ്ചാത്യരും പൗരസ്ത്യരും വിവാഹത്തിലൂടെ ഒന്നിക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന് കാട്ടിക്കൊടുക്കുകയും ഗുരുതന്നെ വിവാഹത്തിന് കാർമ്മികത്വം വഹിക്കുകയും ചെയ്തകാര്യം അനുസ്മരിച്ച സ്വാമി ഋതംഭരാനന്ദ ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യരെല്ലാം ഒരുജാതിയാണെന്ന് അതുവഴി ഗുരുദേവൻ സ്ഥാപിക്കുകയായിരുന്നു എന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |