ശിവഗിരി: തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശിവഗിരിയിലേക്കുള്ള പദയാത്രകളുടെ ക്രമീകരണങ്ങൾ തുടങ്ങി. എസ്.എൻ.ഡി.പി യോഗം ശാഖകൾ, ശിവഗിരി മഠത്തിന്റെ പോഷക സംഘടനകൾ, ഗുരുധർമ്മപ്രചരണ സഭായൂണിറ്റുകൾ, വിവിധ സമിതികൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദയാത്രകൾ ശിവഗിരിയിലെത്തുക.
ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയത് കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ വച്ചായിരുന്നു. തീർത്ഥാടന നവതിയുടെ ഭാഗമായി ശിവഗിരിമഠവും ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര സമിതിയും രൂപം കൊടുക്കുന്ന പദയാത്ര ഡിസംബർ 23ന് നാഗമ്പടം ക്ഷേത്രത്തിൽ നിന്നു തിരിക്കും. കോട്ടയം ജില്ലയിൽ നിന്നും പള്ളം, ചെങ്ങളം, ചങ്ങനാശ്ശേരി, പുലിക്കുട്ടിശ്ശേരി, നാഗമ്പടം, കുമരകം, നെല്ലിക്കൽ, വാകത്താനം എന്നിവിടങ്ങളിൽ നിന്നുമുള്ള പദയാത്രകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽപ്പെട്ട തിരുവല്ല, മുത്തൂർ, കുട്ടനാട്, പുനലൂർ എന്നിവിടങ്ങളിൽ നിന്ന് പദയാത്രകൾ പുറപ്പെടുന്നതിനുള്ള തയ്യാറെടുപ്പുകളായി. പതിവായി സഞ്ചരിക്കുന്ന വീഥികളിൽ ഗുരുദേവഭക്തരും വിവിധ പ്രസ്ഥാനങ്ങളും മുൻകാലങ്ങളിലെന്നപോലെ സ്വീകരണങ്ങളും ഭക്ഷണ താമസ സൗകര്യങ്ങളും ഒരുക്കും. ശിവഗിരി പദയാത്രയെ വരവേൽക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒന്നായി ചേർന്നുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |