കാഞ്ഞങ്ങാട്: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇത് അടിച്ചേൽപ്പിക്കുന്നതാണെന്ന് ചില സംഘടനകൾക്ക് തെറ്റിദ്ധാരണയുണ്ട്. ബാലുശ്ശേരി സ്‌കൂളിൽ ഇത് നടപ്പാക്കിയ തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതല്ല. അവിടത്തെ പി.ടി.എ, രക്ഷിതാക്കൾ, അദ്ധ്യാപകർ, നാട്ടുകാർ, തദ്ദേശസ്ഥാപനങ്ങൾ എന്നിവർ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. 2018ൽ കാസർകോട് ചെറിയാക്കര ജി.എൽ.പി.എസ് സ്‌കൂളിൽ അവിടത്തെ പി.ടി.എ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയിരുന്നു.
മിക്‌സഡ് സ്‌കൂൾ: എതിർപ്പില്ല
ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂൾ, പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂൾ എന്ന തരംതിരിവ് നന്നല്ല. അത്തരം സ്‌കൂളുകൾ പി.ടി.എ തീരുമാനപ്രകാരം മിക്‌സഡ് സ്‌കൂളാക്കി മാറ്റുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിനു വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ സർക്കാർ നടത്തിയോ അതേരീതിയിൽ എല്ലാ കുട്ടികൾക്കും കൊവിഡ് വാക്സിൻ നൽകുന്നതിന് നടപടികൾ സ്വീകരിക്കും. കേന്ദ്രസർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ വാക്സിനേഷൻ സംബന്ധിച്ച തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |