തിരുവനന്തപുരം: പരീക്ഷാഭവനുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരീക്ഷാഭവനിൽ ഫയലുകൾ കെട്ടിക്കിടക്കുകയാണെന്ന പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. പരാതി വ്യാജമാണെന്ന് പരിശോധനയിൽ ബോദ്ധ്യമായി. 463 ഫയലുകൾ മാത്രമാണ് തീർപ്പു കല്പിക്കാനുള്ളത്. ഇവ വേഗത്തിൽ തീർപ്പാക്കാൻ മേയ് അഞ്ചിന് അദാലത്ത് നടത്തും. ഫ്രണ്ട് ഓഫീസ് നവീകരിച്ച് അന്വേഷണങ്ങൾക്ക് രണ്ടുപേരെ സ്ഥിരമായി ചുമതലപ്പെടുത്തും.
പരീക്ഷാഭവനിലെ 18 സെക്ഷനുകളിലെയും നമ്പറുകൾ പ്രസിദ്ധപ്പെടുത്തും. ഡ്യൂട്ടിയിൽ ഇല്ലാത്തവർ ആരൊക്കെ എന്ന് ഓഫീസുകൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കും. പരീക്ഷാഭവനിൽ നേരിട്ടെത്തുന്ന ആളുകളുടെ പരാതികൾ പരമാവധി ഒരു ദിവസത്തിനുള്ളിൽ പരിഹരിക്കാൻ ശ്രമം നടത്തും. പരീക്ഷാഭവനിൽ എത്തുന്നവർക്ക് ഇരിപ്പിടം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ എല്ലാ ജില്ലകളിലും അദാലത്തുകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |