കൊച്ചി: ഷൂട്ടിംഗ് പരിശീലനത്തിനായി ദിവസവും 110 കിലോമീറ്റർ താണ്ടും. ഉച്ചകഴിഞ്ഞ് ഫുഡ് ഡെലിവറി, ഒഴിവുദിനങ്ങളിൽ കാറ്ററിംഗ്... ഷൂട്ടിംഗിൽ ഉയരങ്ങൾ കീഴടക്കുന്നതിനായാണ് കടുത്തുരുത്തി മാൻവെട്ടം സ്വദേശി 24കാരൻ വിഷ്ണുവിന്റെ കഠിനാദ്ധ്വാനമെല്ലാം. ദേശീയ റൈഫിൾ അസോസിയേഷന്റെ ദേശീയ ഷൂട്ടിംഗ് ഗെയിംസിനും ആറ് ട്രയൽസിനുമപ്പുറം വിഷ്ണുവിനെ കാത്തിരിക്കുന്നത് ദേശീയ ഷൂട്ടിംഗ് ടീമിലെ ഇടമാണ്.
മാന്നാനം കെ.ഇ കോളേജിൽ വച്ച് 2018ലാണ് വിഷ്ണു ഷൂട്ടിംഗ് ലോകത്തേക്ക് കടന്നത്. എൻ.സി.സി കേരള ലക്ഷദ്വീപ് ടീം അംഗമായി. സേനകൾ മത്സരിക്കുന്ന മൗലങ്കാർ ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു.
ഡിഗ്രി പാസായ എൻ.സി.സി അംഗങ്ങൾക്കായി തൊടുപുഴയിൽ നടത്തിയ സെലക്‌ഷൻ ക്യാമ്പിലൂടെ 2019ൽ ഇടുക്കി റൈഫിൾ അസോസിയേഷനിലെത്തി.
ബൈക്കിൽ 56കിലോമീറ്റർ സഞ്ചരിച്ച് രാവിലെ10.30ന് തൊടുപുഴയിലെത്തും. സ്വന്തമായി തോക്കില്ലാത്തതിനാൽ മൂന്നോ നാലോ മണിക്കൂറേ പരിശീലനമുള്ളൂ. കോച്ചില്ലാത്തതിനാൽ അസോസിയേഷനിലെ സീനിയേഴ്‌സാണ് ആശ്രയം. ഉച്ചവരെയുള്ള പരിശീലനത്തിനുശേഷം കടുത്തുരുത്തിയിലെത്തി ഹോട്ടലിൽ ജോലി.
തിരകൾ വിലകൊടുത്ത് വാങ്ങണം. 30രൂപയാണ് ഒരെണ്ണത്തിന്. ദിവസം 15എണ്ണം വേണം. മരപ്പണിക്കാരനായ അച്ഛൻ മോഹനനും തയ്യൽ തൊഴിലാളിയായ അമ്മ ശോഭയ്ക്കും ഇത് താങ്ങാനാകുന്നതിനും അപ്പുറമാണ്. കമ്മ്യൂണിറ്റി പൊലീസിൽ ഉള്ളതിനാൽ പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ആദ്യമൊക്കെ പലരും സഹായിച്ചു. ഹോട്ടലിൽ 500രൂപയാണ് ദിവസക്കൂലി. അവധിദിനങ്ങളിൽ കാറ്ററിംഗിനും 500രൂപ. ഇതെല്ലാം ചേർന്നാലും വിഷ്ണുവിന്റെ ആവശ്യങ്ങൾക്ക് തികയില്ല.
മത്സരം സീനിയർ വിഭാഗത്തിൽ
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അഞ്ഞൂറിലേറെപ്പേരോട് മത്സരിച്ചാണ് ദേശീയ ഗെയിംസിലെത്തിയത്. പോയിന്റ് 22 പീപ്പ് സൈറ്റ് റൈഫിളിൽ സീനിയർ വിഭാഗത്തിലാണ് (21-40) മത്സരം. 60റൗണ്ടുണ്ട്. വിലകൂടിയ 80 ബുള്ളറ്റുകൾ വാങ്ങണം. നവംബർ 20ന് വട്ടിയൂർക്കാവിലെ ഷൂട്ടിംഗ് റേഞ്ചിലാണ് ഗെയിംസ് ആരംഭിക്കുക. ഉറ്റവരുടെ സഹായങ്ങളും പ്രാർത്ഥനയും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിഷ്ണു.
ജനപ്രിയൻ
നാട്ടിലെ ഏത് ആവശ്യത്തിനും വിഷ്ണു മുന്നിലുണ്ട്. കൊവിഡുകാലത്ത് ആരോഗ്യപ്രവർത്തകർക്കും പൊലീസിനുമൊപ്പമായിരുന്നു. ജനമൈത്രി പൊലീസിന്റെ ഭാഗമായതിനാൽ രാത്രി പട്രോളിംഗിനും കൂടും. ഷൂട്ടിംഗിന് ആവശ്യമായ 52,000രൂപ വിലവരുന്ന ജാക്കറ്റ് വാങ്ങിനൽകിയത് അയൽക്കാരനാണ്. പി.എസ്.സി പരീക്ഷാ പരിശീലനവും തുടരുന്നു.
ഷൂട്ടർ വിഷ്ണുവിന്റെ സ്റ്റോറിയിൽ ഉൾപ്പെടുത്താനുള്ള കമന്റും കൂടുതൽ ചിത്രങ്ങളും
ദേശീയ ടീമിൽ എത്താനാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്
വിഷ്ണു മോഹനൻ
വിഷ്ണു ദേശീയ ടീമിൽ എത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പൊലീസിനും നാട്ടുകാർക്കുമെല്ലാം ഏറെ ഇഷ്ടമുള്ള സഹായിയാണ് വിഷ്ണു
എ.കെ. പ്രവീൺകുമാർ
ജനമൈത്രി ബീറ്റ് ഓഫീസർ
കടുത്തുരുത്തി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |