ചവിട്ടി വീഴ്ത്തി, ബോധരഹിതനായിട്ടും തല്ലി
പൊലീസുകാരനെതിരെ അന്വേഷണം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കണിയാപുരം കരിച്ചാറയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ-റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകരും സംഘടിച്ചെത്തി തടഞ്ഞതോടെ പൊലീസ് നിയന്ത്രണംവിട്ട് അഴിഞ്ഞാടി. സമരക്കാരുടെ ഇടുപ്പിലും വയറ്റിലും ബൂട്ടിട്ടു ചവുട്ടി. കണ്ണിൽകണ്ടവരെയെല്ലാം തല്ലി. സാരമായി മർദ്ദനമേറ്റ കോൺഗ്രസ് പ്രവർത്തകൻ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം കുഴിവിള വീട്ടിൽ ജോയി (46), ശരീരമാസകലം അടിയേറ്റ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ എസ്.കെ. സുജി (35) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ജോയി ഗുരുതരാവസ്ഥയിലാണ്.
മംഗലപുരം സ്റ്രേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഷബീറാണ് ജോയിയെ ചവിട്ടി വീഴ്ത്തിയത്. ബോധരഹിതനായിട്ടും മർദ്ദനം തുടർന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ ഷബീറിനെതിരെ അന്വേഷണത്തിന് റൂറൽ എസ്.പി ദിവ്യഗോപിനാഥ് ഉത്തരവിട്ടു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്രുവർട്ട് കീലറാണ് അന്വേഷണം നടത്തുന്നത്. ഷബീറിനെ സസ്പെൻഡ് ചെയ്തേക്കും. സംഘർഷ സാദ്ധ്യതയുണ്ടായിട്ടും പൊലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.
ഉന്നത ഉദ്യോഗസ്ഥർ വിലക്കിയിട്ടും ഷബീർ മർദ്ദനം തുടർന്നെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്‌തതെന്നാണ് മംഗലപുരം പൊലീസ് പറയുന്നത്. പ്രതിഷേധക്കാർക്കെതിരെ കേസുമെടുത്തു.
ഡി.സി.സി വൈസ് പ്രസിഡന്റ് എം.മുനീർ, അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ അജിത്കുമാർ,പൊടിമോൻ അഷറഫ്, യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽകൃഷ്‌ണ എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇവർ അണ്ടൂർക്കോണം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |