SignIn
Kerala Kaumudi Online
Friday, 19 April 2024 7.29 PM IST

സിൽവർലൈൻ ഉപേക്ഷിക്കില്ലെന്ന് പിണറായി, നടക്കില്ലെന്ന് സതീശൻ

silver

നിയമസഭയിൽ വാക്കേറ്റം,​ പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കാനാവുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രാനുമതി കിട്ടിയ ശേഷം മറ്റു നടപടികളിലേക്ക് നീങ്ങും. എന്ത് പ്രക്ഷോഭമുണ്ടായാലും നാടിന്റെ താത്പര്യത്തിനെതിരാണെങ്കിൽ സർക്കാർ വഴങ്ങിക്കൊടുക്കില്ല. സർവേയ്ക്കുള്ള റവന്യു ഉദ്യോഗസ്ഥരെ കേന്ദ്രാനുമതി ലഭിക്കുന്നതുവരെ മാത്രം മാറ്റി നിയമിച്ചതാണെന്നും അത് പദ്ധതി ഉപേക്ഷിച്ചതിനാൽ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കേന്ദ്രാനുമതി കിട്ടിയാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സർവേക്കായി കല്ലിട്ടതിനാൽ ഭൂമിയുടെ ക്രയവിക്രയം തടസപ്പെട്ടെന്നും ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും ചൂണ്ടിക്കാട്ടി റോജി എം. ജോൺ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചപ്പോഴാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. കേന്ദ്രാനുമതിയില്ലാത്ത പദ്ധതികളുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

അനുമതി ഇന്നല്ലെങ്കിൽ നാളെ: മുഖ്യമന്ത്രി

സിൽവർലൈനിന് ഇന്നല്ലെങ്കിൽ നാളെ അനുമതി തരേണ്ടിവരും. പശ്ചാത്തലസൗകര്യ വികസനത്തിൽ വൻകുതിപ്പുണ്ടാക്കും. ഡി.പി.ആർ റെയിൽവേ മന്ത്രാലയം പരിഗണിക്കുകയാണ്. പ്രധാനമന്ത്രി പദ്ധതിക്കെതിരേ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. പദ്ധതി പരിശോധനയിലാണെന്നാണ് കേന്ദ്രനിലപാട്. അനുമതി കിട്ടിയാലുടൻ വേഗത്തിൽ പൂർത്തിയാക്കാനാണ് പ്രാരംഭപ്രവർത്തനം നടത്തിയത്. സാമൂഹ്യാഘാത പഠനത്തിന് അതിർത്തി തിരിച്ച ഭൂമിയുടെ ക്രയവിക്രയത്തിന് നിയമപരമായി തടസമില്ല. ഭൂമി പണയംവച്ച് വായ്പയുമെടുക്കാം. പദ്ധതിപ്രദേശത്ത് കല്ലുകൾ കിടക്കുന്നത് ആർക്കും ദോഷമാവില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും, സാമൂഹ്യാഘാത പഠനത്തിനെത്തിയ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തെ തടസപ്പെടുത്തുകയും ചെയ്തതിനെടുത്ത കേസുകൾ പിൻവലിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ല. വരും തലമുറയ്ക്കായാണ് പദ്ധതി. ഏതുപദ്ധതി വന്നാലും എതിർക്കുന്ന പ്രത്യേക ചില വിഭാഗങ്ങളുണ്ട്. പദ്ധതി ഉപേക്ഷിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ല.

സിൽവർലൈൻ വിജ്ഞാപനം റദ്ദാക്കണം: സതീശൻ

സിൽവർലൈൻ വിജ്ഞാപനം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവ‌ർക്കെതിരായ കേസുകൾ പിൻവലിക്കണം. കല്ലിട്ടുതിരിച്ച 1221 ഹെക്ടർ ഭൂമിയിൽ ഒരുതരം ക്രയവിക്രയവും നടക്കില്ല. അഡിഷണൽ ചീഫ് സെക്രട്ടറി കത്തെഴുതിയാൽ ഏതെങ്കിലും ബാങ്ക് വായ്പ കൊടുക്കുമോ? ജനങ്ങൾ വല്ലാത്ത ദുരിതത്തിലാണ്. 530 കിലോമീറ്ററിൽ ഇരുവശത്തും 10മീറ്റർ വീതിയിലെ ബഫർസോണിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയുണ്ട്. ഇത് സർക്കാർ ഏറ്റെടുക്കില്ല, നഷ്ടപരിഹാരവുമില്ല. കേന്ദ്രാനുമതിയില്ലാതെ പണം ചെലവിടരുതെന്ന് ഉത്തരവിലുണ്ടായിട്ടും 56കോടി ചെലവിട്ടു. പദ്ധതി നടപ്പാവില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. പക്ഷേ,​ പെട്ടെന്ന് പിൻവലിക്കാൻ തയ്യാറല്ലെന്നുമാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.