തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഹരിത വൈദ്യുതി നിരക്ക് മുൻ നിശ്ചയിച്ചതിലും കുറച്ച് കൊടുക്കാൻ വൈദ്യുതി വകുപ്പ്. അതുവഴി യാത്രാനിരക്ക് ഇപ്പോഴത്തേതിലും വലിയതോതിൽ കുറയ്ക്കാനാകുമെന്ന് കെ.റെയിൽ എം.ഡി. അജിത് കുമാർ പറഞ്ഞു.
സിൽവർ ലൈൻ ഡി.പി.ആറിൽ 6.50രൂപയാണ് ഒരു യൂണിറ്റ് വൈദ്യുതിക്ക് ചാർജ് കണക്കാക്കിയിരിക്കുന്നത്. ഡി.പി.ആർ. തയ്യാറാക്കിയ സമയത്തെ ഹരിത വൈദ്യുതി നിരക്കാണിത്. എന്നാൽ പാരമ്പര്യേതര ഉൗർജ്ജ ഉത്പാദനത്തിൽ വൻകുതിപ്പാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ സോളാർ,വിൻഡ് എനർജി പ്ളാന്റുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി.അതോടെ, ഹരിത വൈദ്യുതിയുടെ വില 30മുതൽ 50ശതമാനം വരെ കുറയുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി മലപ്പുറത്ത് നടന്ന സിൽവർലൈൻ ജനകീയ അവബോധനയോഗത്തിൽ പറഞ്ഞു. സിൽവർ ലൈൻ കൂടുതൽ ആകർഷകവും സാമ്പത്തികമായി കൂടുതൽ പ്രായോഗികവുമാകും.
സിൽവർ ലൈനിന് തുടക്കത്തിൽ 300ദശലക്ഷം യൂണിറ്റും പിന്നീട് 500 ദശലക്ഷം യൂണിറ്റും വൈദ്യുതിയാണ് വേണ്ടത്. ഇതിനായി മൂലമറ്റം പവർ സ്റ്റേഷനിൽ നിലവിലെ 780മെഗാവാട്ട് ഉൽപാദന ശേഷി കൂട്ടി 1580 മെഗാവാട്ടാക്കാനുളള നടപടികൾ തുടങ്ങി. നിലവിലെ ചെറുകിട ജലസേചന പദ്ധതികളുടെ വേഗം കൂട്ടി 250മെഗാവാട്ട് അധിക ഉത്പാദനത്തിനും ശ്രമിക്കുന്നു. സിൽവർ ലൈനിന് 220കെ.വി, 110കെ.വി. വൈദ്യുതി വിതരണത്തിന് എട്ട് പുതിയ സബ്സ്റ്റേഷൻ നിർമ്മിക്കും. മൂഴിയാറിൽ സിൽവർ ലൈനിനായി വൻശേഷിയുള്ള പവർ സ്റ്റോറേജ് സ്റ്റേഷനും സ്ഥാപിക്കും.. റെയിൽവേയ്ക്ക് യൂണിറ്റിന് 5.10രൂപയ്ക്കും കൊച്ചിയിലെ മെട്രോ റെയിൽവേയ്ക്ക് 4.80രൂപയ്ക്കുമാണ് കെ.എസ്.ഇ.ബി. വൈദ്യുതി നൽകുന്നത്. പ്രത്യേക താരിഫ് അനുസരിച്ചാണിത്.അത് സിൽവർ ലൈനിനും നൽകും.
സിൽവർ ലൈനിനെ എതിർക്കുന്നവരെ കോടിയേരി അടച്ചാക്ഷേപിക്കുന്നു: കെ.സുധാകരൻ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ രംഗത്തുവരുന്നവരെല്ലാം കോർപറേറ്റുകളിൽ നിന്ന് പണം കൈപ്പറ്റുന്നവരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടച്ചാക്ഷേപിച്ചത് വന്യമായ ആരോപണങ്ങൾ ഉന്നയിച്ച് ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി ആരോപിച്ചു. യു.ഡി.എഫും നിരവധി സാമൂഹ്യസാംസ്കാരിക സംഘടനകളും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന 40 പേരും പദ്ധതിയെ എതിർത്ത് രംഗത്തുവന്നു. ഇവരിൽ സി.പി.എമ്മുമായി വളരെ അടുത്തുപ്രവർത്തിച്ചവരും അവരുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചവരുമുണ്ട്. എന്നാൽ എല്ലാവരെയും കോടിയേരി അടച്ചാക്ഷേപിക്കുകയാണ്. സിൽവർലൈൻ പദ്ധതി നടപ്പാക്കുമ്പോൾ ലഭിക്കാനിടയുള്ള ശതകോടികളുടെ കമ്മിഷനു മറയിടാനാണ് കോടിയേരിയുടെ നീക്കമെന്നും സുധാകരൻ ആരോപിച്ചു.
സിൽവർ ലൈൻ: പരിഷത്ത്
റിപ്പോർട്ട് ഫെബ്രുവരിയിൽ
എം വി ഹരീന്ദ്രനാഥ്
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയുടെ പരിസ്ഥിതി ആഘാതം സംബന്ധിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാവും. വിശദമായ അപഗ്രഥനത്തിനു ശേഷം ഫെബ്രുവരിയിൽ റിപ്പോർട്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും. എല്ലാ യൂണിറ്റുകൾക്കും പഠനത്തിൽ പങ്കാളിത്തമുണ്ടെന്ന് പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി എ.ശശിധരൻ പറഞ്ഞു. പദ്ധതിയുടെ ഡി.പി.ആർ പുറത്തുവിട്ടെങ്കിലും വിവാദമടങ്ങിയിട്ടില്ല. പദ്ധതി കാര്യമായ പരിസ്ഥിതി ആഘാതമുണ്ടാക്കില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. ഈ സാഹചര്യത്തിൽ പരിഷത്തിന്റെ പഠനവും നിഗമനവും ശ്രദ്ധേയമാകും.
കെ-റെയിൽ അലൈൻമെന്റിൽ പരിഷ്കാരങ്ങൾ
ഉണ്ടായേക്കാം: എം.ഡി വി. അജിത് കുമാർ
തൃശൂർ: കെ-റെയിൽ അലൈൻമെന്റിൽ പരിഷ്കാരങ്ങളുണ്ടാവുമെന്ന് മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ. അതേസമയം, വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അലൈൻമെന്റിൽ കാര്യമായ മാറ്റം വരുത്തില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഡി.പി.ആർ പുറത്തുവിട്ടത് സർക്കാരിന്റെ തീരുമാനമാണ്. ഡി.പി.ആർ അപ്രൂവ് ചെയ്ത ശേഷം മാത്രമേ സാധാരണ പുറത്തു വിടാറുള്ളൂ. വിശദ പദ്ധതി രേഖ സർക്കാറിന് സമർപ്പിച്ചിട്ട് ഏകദേശം 18 മാസം പിന്നിട്ടു. വിവിധ മേഖലകളിൽ നടക്കുന്ന ചർച്ചയ്ക്ക് അനുസരിച്ച് പരിഷ്കാരം വരുത്തുകയാണ്.
ഒന്നരക്കൊല്ലമായി ചർച്ച ചെയ്യുന്നത് ഡി.പി.ആറിലെ കാര്യങ്ങളാണ്. പദ്ധതിയിൽ 1,850 മീറ്റർ വളവുകളാണുള്ളത്. 200 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടുന്നതിന് ഇത്ര മീറ്റർ വളവേ അംഗീകരിക്കാനാവൂ. അതിൽ കൂടുതൽ വളവുണ്ടായാൽ വേഗം കുറയ്ക്കേണ്ടി വരും. 200 കിലോമീറ്റർ വേഗത്തിൽ ഓടിക്കാവുന്ന വളവുകളാണ് നിലവിലെ അലൈൻമെന്റിലുള്ളത്. വളവുകൾ ഒരുപാടുള്ള പദ്ധതിയാണെന്ന അലോക് വർമ്മയുടെ വിമർശനം അംഗീകരിക്കാനാവില്ല. പദ്ധതിയുമായി ബന്ധപ്പെട്ട 18 അംഗ സംഘത്തിലെ ഒരാളാണ് അദ്ദേഹം. കേരളത്തിന് വെളിയിലുള്ള ഒരാൾക്ക് മൂന്നുമാസം മാത്രം ജോലി ചെയ്താൽ പദ്ധതിയുടെ എ.ബി.സി.ഡി മനസ്സിലാക്കാനാകില്ലെന്നും അതേക്കുറിച്ച് കൂടുതൽ സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ യുദ്ധപ്രഖ്യാപനമല്ല : രാജൻ
തൃശൂർ: വിവാദ വ്യവസായത്തേക്കാൾ വികസനത്തിന്റെ വിപ്ലവത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. സിൽവർലൈൻ പദ്ധതി വിശദീകരണ യോഗം ജനസമക്ഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ സമഗ്രവികസനത്തിന് വേണ്ടുന്ന പദ്ധതി സർക്കാർ നടപ്പിലാക്കുക യുദ്ധം പ്രഖ്യാപിച്ചാകില്ല. ജനങ്ങളുടെ ആശങ്കൾ പരിഹരിച്ചാകും. പദ്ധതിക്കായി അനുവാദമില്ലാതെ വ്യക്തികളുടെ ഭൂമിയിൽ കല്ലിടുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഭാവി കേരളം എങ്ങനെയാണ് മാറേണ്ടത് എന്ന ഈ സർക്കാരിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് സിൽവർലൈനെന്ന് അദ്ധ്യക്ഷനായ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രി ആർ. ബിന്ദു ആശംസകൾ അർപ്പിച്ചു. കെ റെയിൽ എം.ഡി വി.അജിത്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സംശയങ്ങൾക്ക് മറുപടി നൽകി. വ്യവസായി ടി.എസ് പട്ടാഭിരാമൻ പദ്ധതി വ്യവസായ സമൂഹത്തിന് ഗുണകരമാകുമെന്ന് വ്യക്തമാക്കി. ജില്ലാ കളക്ടർ ഹരിത വി.കുമാർ, എം.എൽ.എമാരായ മുരളി പെരുനെല്ലി, പി.ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, കെ.കെ വത്സരാജ്, എ.ബി വല്ലഭൻ, അഡ്വ.കെ.ബി മോഹൻ ദാസ്, കെ. നന്ദകുമാർ, വി.എസ് പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |