SignIn
Kerala Kaumudi Online
Thursday, 25 April 2024 6.43 PM IST

സിൽവർ ലൈൻ: ചെലവു ചുരുക്കാൻ ഉയരം കുറയ്ക്കും, പാറ പശ്ചിമേഷ്യയിൽ നിന്ന്, മലേഷ്യയിൽ നിന്ന് മണ്ണ്

silver-line

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിച്ചെലവ് ചുരുക്കുന്നതിനായി പാതയുടെ ഉയരം കുറച്ച് പാറ, മണ്ണ് എന്നിവയുടെ ഉപഭോഗം കുറയ്‌ക്കാൻ ആലോചന. ഭൂമിയുടെ കട്ടിംഗ്, ഫില്ലിംഗ് എന്നിവ ബാലൻസ് ചെയ്യുന്നതിലൂടെ പാറ, മണ്ണ് എന്നിവയുടെ അളവ് കുറയ്ക്കാമെന്നാണ് കെ-റെയിൽ പറയുന്നത്. നേരത്തേ ചെലവ് കുറയ്ക്കാൻ എലിവേറ്റഡ് പാതയുടെ ദൈർഘ്യം കുറച്ചിരുന്നു. ദേശീയപാത നിർമ്മിക്കുന്നതിലും പകുതി പാറയും മണ്ണും മതി സിൽവർലൈനിന്. മദ്ധ്യകേരളത്തിൽനിന്ന് പാറയും മണ്ണുമൊക്കെ കണ്ടെത്തുമെന്നാണ് ഡി.പി.ആറിലുള്ളതെങ്കിലും തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിലും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് കപ്പലിലും പാറയെത്തിക്കാനാണ് ആലോചന. മലേഷ്യയിൽ നിന്ന് മണ്ണും കൊണ്ടുവരാം.

അയൽസംസ്ഥാനങ്ങളിൽ നിന്ന് പാറയെത്തിക്കാൻ സബ്സിഡി നിരക്കിൽ വാഗൺ വിട്ടുനൽകാമെന്ന് റെയിൽവേ സമ്മതിച്ചിട്ടുണ്ട്. 68.49ലക്ഷം ക്യുബിക് മീറ്റർ കരിങ്കല്ലാണ് വേണ്ടത്. കരാറുകാർക്ക് ഇത് എവിടെനിന്നും വാങ്ങാം. കൊണ്ടുവരാൻ കെ-റെയിൽ സൗകര്യമൊരുക്കും. പാറയ്ക്ക് കേരളത്തിലെ പകുതിവിലയാണ് അന്യസംസ്ഥാനങ്ങളിൽ. ട്രാക്കിൽ നിരത്തുന്ന പാറക്കഷണത്തിന് 10ക്യുബിക് മീറ്ററിന് കേരളത്തിൽ 15,000രൂപയാണ്. തമിഴ്നാട്ടിൽ ആറായിരം മാത്രം. 2000രൂപ കടത്തുകൂലി നൽകിയാലും ലാഭം.

താഴ്ചയേറിയ സ്ഥലങ്ങളിൽ മൺതിട്ട (എംബാങ്ക്മെന്റ്) 9മീറ്റർ വരെ ഉയരാം. 292.72കിലോമീറ്റർ ആകെ മൺതിട്ടയുള്ളതിൽ 5മുതൽ 9മീറ്റർ വരെ ഉയരത്തിൽ 10ശതമാനമേയുള്ളൂ. കൂടുതലും 2-3 മീറ്റർ ഉയരത്തിലാണ്. 8മീറ്ററിന് മുകളിലാണെങ്കിൽ പാലം നിർമ്മിക്കും. മൺതിട്ടയുടെ അടിയിലൂടെ വെള്ളമൊഴുകാൻ സംവിധാനമുണ്ടാക്കും. ഇതിനായി ഹൈഡ്രോഗ്രാഫി സർവേ തുടങ്ങിയിട്ടുണ്ട്. കൊല്ലം അടക്കം പല സ്റ്റേഷനുകളും വയലിലായതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ഹൈഡ്രോളജിക്കൽ പഠനത്തിൽ കണ്ടെത്തും.

ബഫർസോൺ

പാതയ്ക്ക് ഇരുവശത്തും 30 മീറ്റർ പരിധിയിൽ നിർമ്മാണനിയന്ത്രണത്തിനാണ് ഡി.പി.ആറിൽ ശുപാർശ, അത് 10 മീറ്ററിൽ ഒതുക്കും. ഇതിൽ അഞ്ച് മീറ്ററിൽ മാത്രം നിർമ്മാണനിരോധനമേർപ്പെടുത്തും. ബാക്കി 5മീറ്ററിൽ കെ-റെയിലിന്റെ എൻ.ഒ.സിയോടെ നിർമ്മാണമാവാം. നിലവിലുള്ള റെയിൽവേ ട്രാക്കിന് ഇരുവശത്തും 30മീറ്റർ പരിധിയിൽ നിർമ്മാണത്തിന് മുൻകൂർ അനുമതി വേണം.

യാത്രക്കാരുടെ എണ്ണം

യാത്രക്കാരുടെ എണ്ണം തുടക്കത്തിൽ 79,934 എന്നാണ് കണക്കാക്കിയിട്ടുള്ളത്. അത് ഇനിയുമുയരുമെന്ന് കെ-റെയിൽ പറയുന്നു. ശരാശരി 200കിലോമീറ്റർ യാത്രചെയ്യുന്നവരുടെ കണക്കെടുത്താൽ ഒരു ട്രെയിനിൽ 675പേരല്ല ആയിരത്തിലേറെ യാത്രക്കാരുണ്ടാവും. കൂടുതൽ യാത്രക്കാരുണ്ടാവുക എറണാകുളം, തൃശൂർ മേഖലയിലാണ് (80%). ബാക്കിയുള്ളിടത്ത് 50- 70ശതമാനം. ട്രെയിൻ യാത്രക്കാരിൽ 13%വും റോഡ്‌യാത്രക്കാരിൽ 12%വും (46206പേർ) സിൽവർലൈനിലേക്ക് മാറും. ഹൈസ്പീഡ് റെയിലിനായി ഡി.എം.ആർ.സിയുടെ പഠനത്തിൽ 2028ൽ 1.24ലക്ഷം യാത്രക്കാരുണ്ടാവുമെന്നാണ് കണക്കാക്കിയത്.

''കേന്ദ്ര കാബിനറ്റിന്റെ അന്തിമാനുമതിയാവുംവരെ ഡി.പി.ആറിൽ മാറ്റങ്ങളുണ്ടാവാം. സ്റ്റേഷനുകളോടനുബന്ധിച്ചുള്ള വാണിജ്യ വികസനത്തിൽ നിന്നുള്ള വരുമാനം ഡി.പി.ആറിൽ രണ്ട് ശതമാനം മാത്രമാണ്. ഇത് 10-15ശതമാനമാക്കാൻ നീതിആയോഗ് നിർദ്ദേശിച്ചിട്ടുണ്ട്. ''

-വി. അജിത്കുമാർ

എം.ഡി, കെ-റെയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVER LINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.