SignIn
Kerala Kaumudi Online
Thursday, 25 April 2024 1.45 PM IST

സിൽവർ ലൈൻ: ഭൂമി ഏറ്റെടുക്കലിൽ തടസമില്ലെന്ന് ഹൈക്കോടതിയിൽ റെയിൽവേ, കേന്ദ്ര വിജ്ഞാപനം ആവശ്യമില്ലെന്ന വാദം അംഗീകരിച്ചു

sl

കൊച്ചി: സിൽവർലൈൻ (കെ-റെയിൽ) പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെ കേന്ദ്ര റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ പിന്തുണച്ചു.

റെയിൽവേയുടെ പ്രത്യേക പദ്ധതി (സ്‌പെഷ്യൽ പ്രോജക്ട് )അല്ലാത്തതിനാൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിക്കുന്നതായി റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നിക്ഷേപപൂർവ (പ്രീ ഇൻവെസ്റ്റ്മെന്റ്) നടപടികൾക്ക് നേരത്തെ പ്രാഥമികാനുമതി നൽകിയതാണെന്ന് മന്ത്രാലയത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെ ചോദ്യംചെയ്ത് ഏറ്റുമാനൂർ പട്ടിമറ്റം സ്വദേശി എം.വി. ചാക്കോച്ചൻ, കോട്ടയം വെമ്പള്ളി സ്വദേശി ജയിംസ് അലക്സ് എന്നിവരുൾപ്പെടെ നൽകിയ ഹർജികളാണ് പരിഗണിച്ചത്. ജസ്റ്റിസ് എൻ. നഗരേഷ് ഹർജികൾ വിധി പറയാൻ മാറ്റി. പദ്ധതിയെ ചോദ്യംചെയ്ത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലടക്കം മറ്റു ഹർജികൾ നിലവിലുണ്ട്.

 ഹർജിക്കാരുടെ വാദം

റെയിൽവേ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമിറക്കാൻ കേന്ദ്രസർക്കാരിനെ അധികാരപ്പെടുത്തുന്ന നിയമം 1990ൽ നിലവിൽവന്നു. എന്നാൽ, 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ചീഫ് സെക്രട്ടറി കഴിഞ്ഞ ആഗസ്റ്റ് 18ന് ഉത്തരവിറക്കി. കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ കടന്നുകയറിയ ഉത്തരവ് റദ്ദാക്കണം. സർവേ ഉൾപ്പെടെ തടയണം.

 സർക്കാരിന്റെ വാദം

റെയിൽവേയുടെ പ്രത്യേക പദ്ധതിയല്ലാത്തതിനാൽ കേന്ദ്ര വിജ്ഞാപനം വേണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചു.

ഈ വാദങ്ങൾ അംഗീകരിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും റെയിൽവേ ബോർഡിനും വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്ന കമ്പനിയിൽ സർക്കാരിന് 51 ശതമാനവും റെയിൽവേക്ക് 49 ശതമാനവും പങ്കാളിത്തമുണ്ട്.

 കെ-റെയിൽ വാദം

റെയിൽവേ ബോർഡ് തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. പദ്ധതിക്ക് അന്തിമാനുമതി ആയിട്ടില്ല.

......................................

മുമ്പും കേരളത്തിന്റെ വിജ്ഞാപനം 50 ലക്ഷം കോടിയുടെ വികസനം ലക്ഷ്യം

കേരളത്തിൽ നടപ്പാക്കിയ പാതയിരട്ടിപ്പിക്കൽ അടക്കമുള്ളവ പ്രത്യേക പദ്ധതികളായി റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല.

അങ്ങനെയായാൽ മാത്രമേ, റെയിൽവേ ആക്ട് പ്രകാരം ഭൂമിയേറ്റെടുക്കാൻ റെയിൽവേ വിജ്ഞാപനം ഇറക്കേണ്ടതുള്ളൂ. എല്ലായിടത്തും വിജ്ഞാപനമിറക്കിയത് സംസ്ഥാന സർക്കാരാണ്. ദക്ഷിണ റെയിൽവേയിൽ പ്രത്യേക പദ്ധതികൾ ഒന്നുമില്ല. യഥാർത്ഥത്തിൽ അതു പ്രകാരമാണെങ്കിൽ സാമൂഹ്യാഘാതപഠനം വേണ്ട.

2030നകം 50ലക്ഷം കോടിയുടെ റെയിൽവേ പദ്ധതികളാണ് കേന്ദ്രബഡ്ജറ്റിലെ പ്രഖ്യാപനം. ഇത് യാഥാർത്ഥ്യമാകണമെങ്കിൽ ഇപ്പോഴേ ഇത്തരം പദ്ധതികൾക്ക് അനുമതിയും വിഹിതവും നൽകണം. സിൽവർ ലൈനിൽ റെയിൽവേ മുടക്കുന്നത് 2150കോടി രൂപ മാത്രമാണ്.

വിദേശവായ്പാബാദ്ധ്യത ഏൽക്കില്ലെന്ന എതിർപ്പ് മാത്രമാണ് കേന്ദ്രത്തിന് ഇതുവരെയുള്ളത്.

പദ്ധതിരേഖയിൽ റെയിൽവേ ടെക്നിക്കൽ, ഫിനാൻസ്, സിവിൽ, ഇലക്ട്രിക്കൽ, സിഗ്നൽ, ട്രാഫിക് വിഭാഗങ്ങളുടെ രണ്ട് റൗണ്ട് പരിശോധന കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.