തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയവും അനാവശ്യവുമാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ ജോസഫ് സി. മാത്യു പറഞ്ഞു. വരേണ്യവർഗത്തിന് വേണ്ടിയുള്ള പദ്ധതിയാണിത്. ഇത്തരത്തിലുള്ള പദ്ധതികൾ കണ്ടുപഠിക്കാനാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയെ ഗുജറാത്തിലേക്ക് അയച്ചതെന്നും അദ്ദേഹം പരിഹസിച്ചു. സിൽവർ ലൈനിന്റെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ മൂവ്മെന്റ് ഫോർ പീപ്പിൾസ് ഫ്രണ്ട്‌ലി ഡെവലപ്മെന്റ് പ്രസ് ക്ളബ്ബിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശദ പഠനം നടത്താതെയാണ് പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കിയതെന്നും പരിസ്ഥിതി വിഷയത്തിൽ ഉപരിപ്ളവമായ പഠനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജിയോളജിസ്‌റ്റ് ഡോ. സി.പി.രാജേന്ദ്രൻ പറഞ്ഞു.
ഡി.പി.ആറിൽ കെ -റെയിൽ കള്ളക്കണക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ദുരന്ത നിവാരണ അതോറിട്ടി മുൻ അദ്ധ്യക്ഷ ഡോ. കെ.ജി. താര പറഞ്ഞു. മാദ്ധ്യമ പ്രവർത്തക എം. സുചിത്ര, സാമ്പത്തിക വിദഗ്ദ്ധൻ എം. കബീർ, പരിസ്ഥിതി പ്രവർത്തകൻ കെ. സഹദേവൻ, സാമൂഹിക ചിന്തകൻ പ്രൊഫ. ശിവപ്രസാദ് എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |