പാത ഇരട്ടിപ്പിക്കലിന് മുൻഗണനനൽകണമെന്ന് ആർ.വി.ജി മേനോൻ
തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതിയുടെ ബദൽ ചർച്ചയിൽ സിൽവർലൈനിനെ അനുകൂലിക്കാനെത്തിയ സാങ്കേതിക സർവകലാശാലാ മുൻ വി.സി കുഞ്ചെറിയ പി.ഐസക് പദ്ധതിയെ തള്ളിപ്പറഞ്ഞു. വിശദമായ ഡ്രോയിംഗ്, ഡിസൈൻ, എസ്റ്റിമേറ്റ് എന്നിവയില്ലാത്ത സിൽവർലൈൻ പദ്ധതിരേഖയെ (ഡി.പി.ആർ) അങ്ങനെ വിളിക്കാനാവില്ല. സാദ്ധ്യതാ പഠന റിപ്പോർട്ട് എന്നേ വിളിക്കാനാവൂ. സിൽവർലൈൻ കേരളത്തെ തെക്ക്- വടക്ക് രണ്ടായി വിഭജിക്കുമെന്ന ആശങ്ക ശരിയാണ്. നിലവിലെ റെയിൽപ്പാതയിലെ വളവുകൾ നിവർത്തി പുതിയ രണ്ട് ലൈനുകളുണ്ടാക്കുന്നത് പരിഗണിക്കണം. സിൽവർലൈനിന്റെ ഗുണദോഷങ്ങളും ബദൽ സാദ്ധ്യതകളും പരിശോധിക്കാൻ സർക്കാർ തലത്തിൽ സാങ്കേതിക സമിതിയുണ്ടാക്കണമെന്നും പറഞ്ഞു.
റെയിൽവേയുമായി പിണങ്ങി സ്വന്തം പാതയുണ്ടാക്കുന്നത് പ്രായോഗികമല്ലെന്ന് പ്രൊഫ. ആർ.വി.ജി മേനോൻ വ്യക്തമാക്കി. പാതയിരട്ടിപ്പിക്കലിന് സർക്കാർ മുൻഗണന നൽകണം. കേരളത്തിന് അനുയോജ്യമല്ലാത്ത പോയിന്റ് ടു പോയിന്റ് ഗതാഗത സംവിധാനമാണ് സിൽവർലൈൻ. വളവുകളില്ലാത്ത രണ്ട് പുതിയ പാതകളുണ്ടാക്കി ദീർഘദൂര, എക്സ്‌പ്രസ് ട്രെയിനുകളോടിക്കണം. 17മീറ്റർ ഉയരത്തിൽവരെ മൺതിട്ടകളുണ്ടാക്കുമ്പോൾ ജലത്തിന്റെ ഒഴുക്ക് തടസപ്പെടുമെന്ന് ജോസഫ്. സി മാത്യു പറഞ്ഞു.
പദ്ധതിക്ക് പിന്നിൽ
ഭൂമാഫിയ: ശ്രീധർ രാധാകൃഷ്ണൻ
പദ്ധതി ഭൂമാഫിയയ്ക്ക് വേണ്ടിയാണെന്ന് പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ ആരോപിച്ചു. പാതയ്ക്കും സ്റ്റേഷനുകൾക്കും സമീപത്തായി ആഞ്ഞൂറും ആയിരവും ഏക്കർ ഭൂമി മുതലാളിമാർ വാങ്ങിയിട്ടിരിക്കുകയാണ്. ഭൂമാഫിയയാണ് പദ്ധതിക്ക് പിന്നിൽ. കേരളം കണ്ട ഏറ്റവും വിനാശകരമായ പദ്ധതിയാണിത്. 43,000 കോടിയുടെ ഇരുപത് റെയിൽവേ വികസന പദ്ധതികൾ ഉപേക്ഷിച്ചാണ് സർക്കാർ സിൽവർലൈനിനായി പോകുന്നത്. സിൽവർലൈനിന്റെ സാദ്ധ്യതാ പഠനം നടത്തിയ റെയിൽവേ മുൻ ചീഫ് എൻജിനിയർ അലോക് കുമാർ വർമ്മ ഇക്കാര്യം ശരിവച്ചു.
എന്നാൽ, ഭൂമാഫിയയാണ് പദ്ധതിക്ക് പിന്നിലെന്ന ആരോപണം യുക്തിരഹിതമാണെന്ന് പദ്ധതിയെ അനുകൂലിച്ച് സംസാരിച്ച ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. ഏത് പദ്ധതി വന്നാലും ആളുകൾ അതിനടുത്ത് ഭൂമിവാങ്ങും. അതിൽ യാതൊരു തെറ്റുമില്ല. മാദ്ധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |