തിരുവനന്തപുരം: സസ്പെൻഷൻ അവസാനിച്ച് സർവീസിൽ തിരിച്ചെത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിനെ കായിക, യുവജനക്ഷേമ വകുപ്പുകളുടെ പ്രിൻസിപ്പൽസെക്രട്ടറിയായി നിയമിച്ചു. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ ആരോപണവിധേയനായ ശിവശങ്കർ ഒന്നര വർഷമായി സസ്പെൻഷനിലായിരുന്നു. പിന്നീടദ്ദേഹത്തെ കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസിൽ പ്രതി ചേർക്കുകയുമുണ്ടായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ നിയമനം നൽകിയതും ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കി. ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ച് രണ്ട് ദിവസം മുമ്പാണ് ഉത്തരവായത്. ബുധനാഴ്ച തിരുവനന്തപുരത്ത് പ്രാദേശിക അവധിയായിരുന്നതിനാൽ ഇന്നലെ രാവിലെ അദ്ദേഹം സെക്രട്ടേറിയറ്റിലെത്തി ചീഫ്സെക്രട്ടറി വി.പി. ജോയ് മുമ്പാകെ ജോലിയിൽ പ്രവേശിച്ചു.
ഉച്ച കഴിഞ്ഞാണ് അദ്ദേഹത്തിന് ചുമതല നിശ്ചയിച്ചുള്ള ഉത്തരവിറങ്ങിയത്. ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശയെത്തുടർന്നാണ് ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ ഉദ്യോഗസ്ഥനെതിരായ നടപടി പുനഃപരിശോധിക്കണമെന്ന അഖിലേന്ത്യാ സർവീസ് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുക്കാനുള്ള തീരുമാനം. കായിക, യുവജനക്ഷേമ വകുപ്പുകളുടെ ചുമതല ഇപ്പോൾ വ്യവസായ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് അധികച്ചുമതലയായി വഹിച്ചുപോരുന്നത്. ഷർമിള മേരി ജോസഫ് അവധിയിൽ പോയതിനെ തുടർന്നാണ് ഹനീഷിന് അധികച്ചുമതല നൽകിയത്. അതാണിപ്പോൾ ശിവശങ്കറിന് കൈമാറി ഉത്തരവായത്. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ കീഴിലായാണ് ശിവശങ്കർ പ്രവർത്തിക്കേണ്ടി വരിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |