ശിവഗിരി: ഇന്നലെ പുലർച്ചെ മുതൽ ശിവഗിരി മഠവും പരിസരം പ്രദേശങ്ങളും ഗുരുദേവ മന്ത്രധ്വനികളാൽ മുഖരിതമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ പിതൃസ്മരണാർത്ഥം ബലിതർപ്പണം നടത്തി. ശാരദാമഠത്തിലും വൈദിക മഠത്തിലും മഹാസമാധി പീഠത്തിലും ദർശനം നടത്താനെത്തിയവരും ചേർന്നതോടെ ശിവഗിരിയിൽ വൻ തിരക്കനുഭവപ്പെട്ടു.
ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും മറ്റ് വൈദികരും ബലിതർപ്പണ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ശേഷം ശിവഗിരിയിലെ ബലിക്കടവിൽ നിമജ്ജനം ചെയ്താണ് ഭക്തർ മടങ്ങിയത്.
ബലിയിട്ടവർക്കെല്ലാം പ്രഭാത ഭക്ഷണവിതരണവും ഉച്ചയ്ക്ക് ഗുരുപൂജാ പ്രസാദമായി അന്നദാനവും നടത്തി.
ഇതര കേന്ദ്രങ്ങളിലെ ബലിതർപ്പണത്തിൽ നിന്നും വേറിട്ടൊരനുഭൂതിയാണ് ശിവഗിരി മഠത്തിലെ ചടങ്ങുകളിൽ നിന്നും ലഭ്യമായതെന്ന് പങ്കെടുത്തവർ പറഞ്ഞു.
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബലി തർപ്പണത്തിന് സ്വാമി ശിവനാരായണ തീർത്ഥയും മനോജ് ശാന്തിയും രമാനന്ദൻ ശാന്തിയും കാർമ്മികത്വം വഹിച്ചു. ശിവഗിരിയിലെ പ്രത്യേകം സജ്ജമാക്കിയ പർണ്ണശാലയിൽ നടന്ന വിശേഷാൽ പൂജകൾക്കും കർമ്മങ്ങൾക്കും സനൽ ശാന്തി കാർമികത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |