ശിവഗിരി : 91-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ സംബന്ധിക്കാനെത്തുന്ന തീർത്ഥാടകർക്കായി ശിവഗിരിയിൽ തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദം അന്നദാനത്തിനും പ്രഭാത സായാഹ്ന ഭക്ഷണത്തിനുമായുള്ള കാർഷിക വിളകളും പലവ്യജ്ഞനങ്ങളും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളും ഭക്തരും ശിവഗിരി ബന്ധുക്കളും മുൻകാലങ്ങളിലെന്നവണ്ണം ഇത്തവണയും എത്തിക്കും.
തീർത്ഥാടന കാലം പതിനഞ്ച് മുതലാണെങ്കിലും വർദ്ധിച്ച തോതിലുള്ള ഭക്തജന സാന്നിദ്ധ്യം അനുഭവപ്പെട്ടുതുടങ്ങി. തീർത്ഥാടന ദിനങ്ങളായ 30, 31, 1 തീയതികളോട് ചേർന്ന ദിവസങ്ങളിൽ വർദ്ധിച്ച തോതിൽ ഉല്‍പ്പന്നങ്ങൾ ലഭ്യമാക്കുന്നതിന് പകരം പത്താംതീയതി മുതൽ ഇവ എത്തിക്കുന്നത് നന്നായിരിക്കും. ശ്രീനാരായണ ഗുരുദേവൻ സശരീരനായിരിക്കെ വിശ്വാസികൾ തങ്ങളുടെ കൃഷി ഭൂമിയിലെ കാർഷികവിളകളുടെ ഒരുഭാഗം ഗുരുസന്നിധിയിൽ സമർപ്പിക്കുമായിരുന്നു. ഗുരുദേവ സമാധിയ്ക്ക് ശേഷവും വിശ്വാസികൾ സമീപത്തെ ഗുരു മന്ദിരങ്ങളിലോ ശിവഗിരി മഠത്തിലോ മഠത്തിന്റെ ശാഖാ സ്ഥാപനങ്ങളിലോ ഉല്‍പ്പന്നങ്ങൾ എത്തിക്കാറുണ്ട്. മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ കോട്ടയം, ആലപ്പുഴ ജില്ലാക്കമ്മിറ്റികളുടെ നേതൃത്വത്തിലും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിന്നും വിവിധ സംഘടനകളും വ്യക്തികളും ഉല്‍പ്പന്നങ്ങളും എത്തിച്ചു വരുന്നു. ഗുരുധർമ്മപ്രചരണ സഭ കൊല്ലം ജില്ലാക്കമ്മിറ്റി ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് കാലത്താണ് ഉല്‍പ്പന്നങ്ങൾ എത്തിക്കുക. ശിവഗിരിയിൽ ഗുരുപൂജാ മന്ദിരത്തിന് സമീപം ഉല്‍പ്പന്ന സമർപ്പണത്തിന് സൗകര്യമുണ്ടാകും. വിവരങ്ങൾക്ക് : 9447551499
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |