വർക്കല: 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കലയിലെത്തുന്ന തീർത്ഥാടക സഹസ്രങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനുളള പ്രവർത്തനങ്ങൾ വർക്കല നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തിയാവുന്നു.
നഗരസഭ ആരോഗ്യവിഭാഗം ശുചീകരണത്തിന്റെ ഭാഗമായി കാടുകൾ വെട്ടിത്തെളിക്കുകയും മാലിന്യങ്ങൾ നീക്കുകയും ചെയ്തു. ദിവസവും ശിവഗിരിയിലും പരിസരപ്രദേശങ്ങളിലും അണുനശീകരണവും നടത്തുന്നു. ഗ്രീൻ പ്രോട്ടോക്കോളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കും. സി.എഫ്.എൽ.ടി.സിയായി പ്രവർത്തിച്ചു വന്നിരുന്ന ശിവഗിരി കൺവെൻഷൻ സെന്റർ പൂർണ്ണമായി വൃത്തിയാക്കി അണുനശീകരണം നടത്തി ശിവഗിരിമഠത്തിനു കൈമാറി. തീർത്ഥാടനദിവസങ്ങളിൽ എട്ട് മണിക്കൂർ വീതമുളള മൂന്ന് ഷിഫ്റ്റുകളിലായി നഗരസഭ ഉദ്യോഗസ്ഥരെയും ശുചീകരണ ജീവനക്കാരെയും ശിവഗിരിയിൽ നിയോഗിക്കും. വർക്കലയിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ് വോളന്റിയർമാരെയും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിനെയും ശിവഗിരിയിലേക്കുളള പ്രവേശനകവാടത്തിലും പരിസരപ്രദേശങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പ് വരുത്താനിയി നിയോഗിക്കും.
ശിവഗിരിയിലേക്കുളള കവാടത്തിൽ തീർത്ഥാടകരെ തെർമൽ സ്കാനിംഗിനും സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി തീർത്ഥാടകർ കൈവശം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളിൽ സ്റ്റിക്കർ പതിപ്പിച്ച് 10 രൂപ വാങ്ങുകയും ഇവ തിരികെ കൊണ്ടുവരുന്ന സമയത്ത് പുറത്തേക്കുളള കവാടത്തിൽ വച്ച് തുക മടക്കി നൽകുകയും ചെയ്യും. പ്രവർത്തനരഹിതമായിരുന്ന എഴുന്നൂറോളം തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിച്ചു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുളള പ്രവർത്തനരഹിതമായ പതിനഞ്ചോളം ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കും. തീർത്ഥാടകർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുളള ശിവഗിരി ഹൈസ്കൂൾ ഗ്രൗണ്ടിലും മറ്റും താത്കാലിക ടോയ്ലെറ്റുകളും ഏർപെടുത്തിയിട്ടുണ്ട്. നഗരസഭയുടെ ഹരിത മാനദണ്ഡങ്ങൾക്കനുസരിച്ചുളള പ്രവർത്തനങ്ങൾക്ക് തീർത്ഥാടകരുടെയും മറ്റും സഹകരണം ഉണ്ടാകണമെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |