SignIn
Kerala Kaumudi Online
Friday, 19 April 2024 9.15 PM IST

പുണ്യ ശോഭയിൽ ശിവഗിരി

siva
മഹാസമാധിയിൽ ഇന്നലെ ദർശനത്തിനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്

ഒരുക്കങ്ങൾ പൂർത്തിയായി

ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ മഹാദർശനത്തിലേക്കുള്ള വൈജ്ഞാനിക യാത്രകൂടിയായ ശിവഗിരി തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മഹാതീർത്ഥാടനത്തിന്റെ നവതിവർഷത്തിൽ 50 ലക്ഷത്തോളം തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും അറിയിച്ചു.

വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറു പദയാത്രകൾ ഇന്നലെ മുതൽ ശിവഗിരിയിലേക്ക് എത്തിത്തുടങ്ങി. ഗുരുപൂജ മഹാ അന്നദാനത്തിനുള്ള ഉത്പന്ന സമർപ്പണത്തിന്റെ ഭാഗമായി പ്രതീക്ഷിച്ചതിലേറെ കാർഷികോത്പന്നങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അന്നദാന വിതരണത്തിനായി വഴിപാട് കൗണ്ടറിന് സമീപത്തായി കൂറ്റൻ പന്തലും വാഹനങ്ങളുടെ പാർക്കിംഗിനായി തീർത്ഥാടന സമ്മേളന പന്തലിന്റെ പരിസരത്ത് വിശാലമായ സ്ഥലവും തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം പൂർണ്ണാർത്ഥത്തിൽ നടക്കുന്ന തീർത്ഥാടനമാണ്. കുമളി ആശ്രമത്തിൽ നിന്നും ഗുരുധർമ്മപ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശത്തിന്റെ നേതൃത്വത്തിലുള്ള പദയാത്രയാണ് ആദ്യമെത്തുക.

താമസ സൗകര്യം

ശിവഗിരി മഠത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ഗവൺമെന്റ് സ്കൂളുകളടക്കമുള്ള വിദ്യാലയങ്ങളും വർക്കല എസ്.എൻ കോളേജുമാണ് വിശ്രമത്തിന് ഒരുക്കിയിട്ടുള്ളത്. വിശിഷ്ടാതിഥികൾക്ക് മഠത്തിന്റെ ഗസ്റ്റ് ഹൗസിൽ താമസമൊരുക്കും. ശ്രീനിവാസപുരം ഗവൺമെന്റ് എൽ.പി സ്കൂളിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് വിശ്രമം ഒരുക്കിയിട്ടുള്ളത്. വനിതാ പൊലീസിന് ഗസ്റ്റ്ഹൗസിന്റെ മുകൾ നിലയും.

സർക്കാർ സംവിധാനവും സജീവം

സംസ്ഥാന സർക്കാരിന്റെ മുപ്പതിൽപ്പരം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ശിവഗിരി മഠവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

വി.ജോയി എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി, ഡെപ്യൂട്ടി കളക്ടർ സഞ്ചയ്‌ ജേക്കബ്, തഹസിൽദാർ സജി, ഡി.എം.ഒ, ഡിവൈ.എസ്.പി നിയാസ്, സി.ഐ സനോജ്, മുനിസിപ്പൽ സെക്രട്ടറി സനൽകുമാർ ഉൾപ്പെടെയുള്ളവർ അവലോകനയോഗങ്ങളിൽ സംബന്ധിച്ചിരുന്നു.

കുടിവെള്ളവും ചികിത്സാ സംവിധാനങ്ങളും 24 മണിക്കൂറും

തീർത്ഥാടകർക്ക് കുടിവെള്ള വിതരണവും പ്രാഥമിക ചികിത്സാ സംവിധാനങ്ങളും 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടക കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ അറിയിച്ചു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ അത്യാഹിത വിഭാഗം, അഞ്ചുതെങ്ങ് ഡോ.എം.പി.വേലു മെമ്മോറിയൽ ഹോമിയോ ചികിത്സാ കേന്ദ്രം, ഗവ.അലോപ്പതി, ആയുർവേദ, പ്രകൃതി ചികിത്സാ ഡിസ്പെൻസറികൾ എന്നിവയും പ്രവർത്തന സജ്ജമായിരിക്കും.

വഴിപാടുകൾ

ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി, ശാരദപൂജ, മഹാഗുരുപൂജ.

വിശിഷ്ടമായി തയ്യാറാക്കിയ അരവണപ്പായസം കൗണ്ടറുകളിൽ ലഭ്യമാവും.

എല്ലാ വഴിപാട് രസീതുകളും ശിവഗിരി മഠം ബുക്ക് സ്റ്റാളിന് സമീപമുള്ള പ്രത്യേക കൗണ്ടറുകളിലൂടെ ഫെഡറൽ ബാങ്ക് വർക്കല ശാഖ വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.