തിരുവനന്തപുരം: എസ്.എസ്.എൽ.സി കഴിഞ്ഞവരുടെ ഉപരിപഠനത്തിനായി ഇക്കുറിയും പ്ളസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം രണ്ടു തവണയായി 30 ശതമാനം സീറ്റുകളും 79 അധിക ബാച്ചുകളും ആ വർഷത്തേക്ക് മാത്രമായി അനുവദിച്ചിരുന്നു. ആവശ്യം നോക്കി ഈ പ്രക്രിയ ഈ വർഷവും ആവർത്തിക്കും.
ഐ.ടി, പോളിടെക്നിക് മേഖലകളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം എടുത്തശേഷമായിരിക്കും പ്ളസ് വൺ സീറ്റ് വർദ്ധന തീരുമാനിക്കുക. 4,23,303 പേരാണ് ഇക്കുറി എസ്.എസ്.എൽ.സി പാസായത്. കേരള സിലബസിന് പുറത്തുള്ളവരും പ്ളസ് വൺ പ്രവേശനത്തിന് എത്തും.
കഴിഞ്ഞ വർഷം 30,571 കുട്ടികൾ സി.ബി.എസ്.ഇയിൽ നിന്നും 3400 പേർ ഐ.സി.എസ്.ഇയിൽ നിന്നും 9000 കുട്ടികൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരള സിലബസിൽ പ്ളസ് വണ്ണിന് ചേർന്നിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഒഴികെയുള്ള ജില്ലകളിലെല്ലാം പ്ളസ് വൺ സീറ്റിന്റെ എണ്ണം കുറവാണ്. മികച്ച വിജയം നേടിയാലും ആഗ്രഹിക്കുന്ന സ്കൂളിൽ ഇഷ്ടപ്പെട്ട കോഴ്സിന് അവസരം ലഭിക്കാതെവരും.
കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ എണ്ണം 75,554 ആയിരുന്നു. ഇത്തവണ അത് 77,691 പേരായി. 2137 പേരാണ് വർദ്ധിച്ചത്. അവിടെ ആകെയുള്ളത് 53,225 പ്ളസ് വൺ സീറ്റുകളാണ്. മലബാറിലെ അഞ്ച് ജില്ലകളിൽ മാത്രം 60,215 സീറ്റുകളുടെ കുറവുണ്ട്. കഴിഞ്ഞവർഷം 33,150 സീറ്റുകൾ താത്ക്കാലികമായി വർദ്ധിപ്പിച്ചിരുന്നു.
...................................................
4,67,000 സീറ്റുകൾ
(വിവിധ വിഭാഗങ്ങളിൽ)
3,61,307:
പ്ളസ് വൺ
33,000:
വി.എച്ച്.എസ്.സി
64,000:
ഐ.ടി ഐ
9000:
പോളിടെക്നിക്ക്
..................................................................
പ്ലസ്‌വൺ സീറ്റ്
(ബ്രാക്കറ്റിൽ പത്താംക്ലാസ് വിജയിച്ചവർ)
തിരുവനന്തപുരം................................................... 31,375 (34,039)
കൊല്ലം.................................................................... 26,622 (30,534)
പത്തനംതിട്ട........................................................... 14,781 (10,437)
ആലപ്പുഴ................................................................. 22,639 (21,879)
കോട്ടയം................................................................. 22,208 (19,393)
ഇടുക്കി.................................................................... 11,867 (11,294)
എറണാകുളം........................................................ 32,539 (31,780)
തൃശ്ശൂർ.................................................................... 32,561 (35,671)
പാലക്കാട്............................................................... 28,267 (38,972)
കോഴിക്കോട്.......................................................... 34,472 (43,496)
മലപ്പുറം................................................................... 53,225 (77,691)
വയനാട് .....................................................................8706 (11,946)
കണ്ണൂർ ......................................................................27,767 (35,167)
കാസർകോട് .............................................................14,278 (19,658)
എല്ലാവർക്കും പ്രവേശനം നൽകാൻ
അധികമായി വേണ്ടിവരുന്ന സീറ്റ്...........................60,650
അക്ഷരമാല ഈ വർഷം :
മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
പാഠപുസ്തകങ്ങളിൽ അക്ഷരമാല പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക നായകർ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെവിശദീകരണം. മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിച്ചതും, മാദ്ധ്യമങ്ങളിൽ വാർത്ത വന്നതുമാണ്. ഇപ്പോൾ ഈ പ്രസ്താവന എങ്ങനെ വന്നുവെന്ന് മനസിലാകുന്നില്ല. 2022-23 അദ്ധ്യയന വർഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തി കെ.പി.ബി.എസിൽ അച്ചടി ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിച്ചെങ്കിലും പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ 2 വർഷമെങ്കിലും വേണ്ടിവരും. നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും ,രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തി അച്ചടി പൂർത്തിയാക്കാനാണ് തീരുമാനം. ലിപി പരിഷ്കരണ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ളതാണ് അക്ഷരമാല. ആദ്യഭാഗം പാഠപുസ്തകങ്ങൾ നേരത്തേവിതരണം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |