തിരുവനന്തപുരം: കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിക്ക് 1,25,000 പേർ എ പ്ലസ് നേടിയത് വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് തിരുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . സ്കൂൾ വിക്കി അവാർഡ് വിതരണ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം ദേശീയതലത്തിൽ വലിയ തമാശയായിരുന്നുവെന്നും ഇത്തവണ എ പ്ലസിന്റെ കാര്യത്തിൽ ഫലം നിലവാരം ഉള്ളതാക്കിയെന്നുമുള്ള മന്ത്രിയുടെ പരാമർശം വിവാദമായപ്പോഴാണ് പുതിയ വിശദീകരണം.
കഴിഞ്ഞ വർഷം കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇത്രയധികം എ പ്ളസ് ലഭിച്ചത് ദേശീയതലത്തിൽ തമാശയായി ചിത്രീകരിക്കാൻ ശ്രമമുണ്ടായത് താൻ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഉപരിപഠനത്തിന് മികച്ച ഗ്രേഡ് പരിഗണിക്കുന്നതിനു പകരം ചില സ്ഥാപനങ്ങൾ പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ച സാഹചര്യം പോലും ഉണ്ടായി. റിസൾട്ട് വന്നപ്പോൾ അതിഥി തൊഴിലാളികൾക്ക് വരെ വാരിക്കോരി ഫുൾ എ പ്ലസ് കൊടുത്തു എന്ന് കളിയാക്കിയവരുണ്ട്. കുട്ടികളെ ട്രോളി അവരുടെ ആത്മവിശ്വാസം കളയരുത് പകരം തന്നെ ട്രോളിക്കോളൂ എന്ന് അന്ന് നിയമസഭയിൽ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |