തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗസമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെയാണ് കാണുന്നതെന്നും സി.എച്ച് ജീവിച്ചിരുന്നെങ്കിൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനേയെന്നും മന്ത്രി വി. ശിവൻകുട്ടി. തൃത്താലയുടെ സമഗ്രവിദ്യാഭ്യാസ പുരോഗതിക്കായി നടപ്പാക്കുന്ന 'എൻലൈറ്റ് ' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്പീക്കർ എം.ബി. രാജേഷ് അദ്ധ്യക്ഷനായിരുന്നു.
ലിംഗസമത്വം എന്ന പേരിൽ സർക്കാർ സ്‌കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു എം.എസ്.എഫ് കാമ്പെയിന്റെ സംസ്ഥാനതല സമ്മേളനത്തിൽ എം.കെ. മുനീർ ആരോപിച്ചത്. മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണ്. സി.എച്ചിന്റെ മകനിൽ നിന്നും ഇത്തരം സാമൂഹ്യവിരുദ്ധ പ്രസ്താവന പ്രതീക്ഷിച്ചില്ല.
പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗനീതി മുൻനിറുത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. വസ്ത്രധാരണം വ്യക്തിപരമാണ്. അവരവർക്കിഷ്ടമുള്ള സഭ്യമായ വസ്ത്രം ധരിക്കണം. ആരുടെ മേലും ഒന്നും അടിച്ചേൽപ്പിക്കുകയല്ല. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |