കണ്ണൂർ: അഞ്ചു മാസമായി മുടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക ഓണത്തിനു മുമ്പ് വിതരണം ചെയ്യമെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വീട്ടുടമകളിൽ നിന്ന് നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് വൻതുക പിരിച്ചെടുത്തിട്ടും, പെൻഷൻ മുടങ്ങുന്നുവെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
ക്ഷേമനിധി ബോർഡ് കടുത്ത സാമ്പത്തിക ബാദ്ധ്യത നേരിടുകയാണ്. നേരത്തെ 150 കോടി രൂപ താത്കാലിക പരിഹാരത്തിനായി മറ്റൊരു ബോർഡിൽ നിന്നു കടമെടുത്തിരുന്നു. ഇപ്പോൾ അടിയന്തരമായി 100 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളി പെൻഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. എന്ത് പ്രതിസന്ധിയുണ്ടായാലും പെൻഷൻ വിതരണത്തിൽ അലംഭാവം പാടില്ലെന്ന് ബോർഡ് ചെയർമാനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സെസിന്റെ പേരിൽ വീട്ടുടമകളെയും കെട്ടിട ഉടമകളെയും ബുദ്ധിമുട്ടിക്കുന്ന സമീപനം സർക്കാരിൽ നിന്നുണ്ടാകില്ല. കൊവിഡ് കാലത്ത് സെസ് പിരിക്കൽ പൂർണമായും മുടങ്ങിയതാണ് വലിയ സാമ്പത്തികബാദ്ധ്യതയ്ക്കിടയാക്കിയത്. സെസ് ഇനത്തിൽ വലിയ തുക വന്ന വീട്ടുടമകൾക്കും കെട്ടിട ഉടമകൾക്കും ഗഡുക്കളായി അടച്ചു തീർക്കാൻ സാവകാശം നൽകണമെന്ന് ജില്ലാ ലേബർ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
വ്യാജ അംഗത്വം
ക്ഷേമനിധിയിൽ വ്യാജ അംഗത്വം നേടി പെൻഷൻ പറ്റുന്നവരുമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളി സംഘടനാ പ്രതിനിധികളാണ് അംഗങ്ങളെ ക്ഷേമനിധിയിലേക്ക് ശുപാർശ ചെയ്യുന്നത്. വ്യാജ അംഗത്വമെടുത്തവരെ നീക്കം ചെയ്ത് ബോർഡിന്റെ സുതാര്യത ഉറപ്പു വരുത്തണമെന്ന് ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വേണ്ടിവന്നാൽ സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |