ആലപ്പുഴ: വീടിന് സമീപത്തെ വിറക് പുര പൊളിച്ചുനീക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തി. ഇന്നലെ രാവിലെ 10.30 ഓടെ ആലപ്പുഴ കല്ലുപാലത്തിന് തെക്ക് വ്യാപാരിയായ കണ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും ഭാഗങ്ങളാണ് കണ്ടെത്തിത്. അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനത്തിന് ഉപയോഗിച്ചതാണോയെന്ന് സംശയമുണ്ട്. സൗത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. പ്രാഥമിക നിഗമനത്തിൽ ദുരുഹതയില്ലെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തലയോട്ടികൾ രണ്ടായി മുറിച്ച നിലയിലാണ്. ആൾത്താമസമില്ലാത്ത വീടിന് വർഷങ്ങളുടെ പഴക്കമുണ്ട്. അഞ്ചിലധികം പേരുടെ ഉടമസ്ഥതയിൽ കൈമറിഞ്ഞാണ് അടുത്തിടെ കണ്ണൻ സ്ഥലവും വീടും വിലയ്ക്ക് വാങ്ങിയത്. സമീപവാസികളുടെ പരാതിയെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് കാട് നീക്കം ചെയ്ത് വിറക് പുര പൊളിക്കുമ്പോഴാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. വിവരം സൗത്ത് പൊലീസിൽ അറിയിച്ചു.
ജില്ല പൊലീസ് ചീഫ് ജി. ജയ്‌ദേവിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ജയരാജ്, സൗത്ത് എസ്.ഐ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി. ഉദയാ സ്റ്റുഡിയോയിൽ സിനിമാ ചിത്രീകരണത്തിന് എത്തുന്ന അവസരങ്ങളിൽ നടിമാരായ ലളിത, പത്മിനി, രാഗിണി സഹോദരിമാർ താമസിക്കാറുള്ള വീടായിരുന്നു ഇത്. എട്ടുവർഷം മുമ്പ് ഡോക്ടർ അടക്കമുള്ളവർ വാടകയ്ക്ക് താമസിച്ചിരുന്നു. പിന്നീട് കുറച്ചുകാലം അന്നത്തെ കെട്ടിട ഉടമയുടെ ബന്ധുക്കളായ ദമ്പതികളും താമസിച്ചിരുന്നതായി പൊലീസ് പറയുന്നു.
""
മുൻകാല കെട്ടിട ഉടമകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ശാസ്ത്രീയ പരിശോധനയിലൂടെയേ അസ്ഥികൂടങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനാകൂ.
ജി. ജയ്‌ദേവ്
ജില്ലാ പൊലീസ് ചീഫ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |