SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.36 AM IST

തത്വത്തിൽ അനുമതി മതി, സിൽവർലൈൻ ഭൂമി ഏറ്റെടുക്കൽ തുടരും

silver

തിരുവനന്തപുരം: സെമി-ഹൈസ്പീഡ് റെയിലിന് (സിൽവർ ലൈൻ) റെയിൽവേയുടെ തത്വത്തിലുള്ള അനുമതിയുള്ളതിനാൽ ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടുപോകാൻ തടസ്സമില്ലെന്ന് കെ-റെയിൽ. ഇത്തരം അനുമതി ലഭിച്ച പദ്ധതികൾക്ക് വിദേശവായ്പ സ്വീകരിക്കുന്നതിനടക്കം നടപടികൾ തുടരാമെന്നും കേന്ദ്ര നിർദ്ദേശമുണ്ട്.

ഭൂമി ഏറ്റെടുക്കാൻ തത്വത്തിലുള്ള അനുമതി മതിയോയെന്നും എങ്കിൽ ഇതിന്റെ രേഖകൾ ഹാജരാക്കണമെന്നും ഇന്നലെ ഹൈക്കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കെ-റെയിലിന്റെ വിശദീകരണം. അനുമതി രേഖ കോടതിയിൽ ഹാജരാക്കും.

തത്വത്തിലുള്ള അനുമതി ലഭിച്ച പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കൽ നടപടിയാവാമെന്ന് റെയിൽവേയും കേന്ദ്ര ധനകാര്യ മന്ത്രാലയവും നടപടിക്രമങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ, അന്തിമ ടെൻഡർ നൽകാൻ പാടില്ലെന്നാണ് വ്യവസ്ഥ.

ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കെ-റെയിൽ എന്നെഴുതിയ മഞ്ഞ കല്ലുകൾ സ്ഥാപിക്കില്ല. പകരം സാധാരണ അതിർത്തി കല്ലുകൾ സ്ഥാപിച്ച് നടപടികൾ തുടരും. ഇതിന് കോടതി നിർദ്ദേശമനുസരിച്ച് സർവേ ഉദ്യോഗസ്ഥരുടെ സഹായം തേടും. 11 ജില്ലകളിൽ കല്ലിടീൽ തുടരും.

ആറ് ജില്ലകളിൽ സാമൂഹ്യാഘാത പഠനത്തിന് വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഇതും തുടരും. 100 ദിവസത്തിനകം സാമൂഹ്യാഘാത പഠനം പൂർത്തിയാക്കും. റെയിൽവേയുടെ 185 ഹെക്ടർ ഭൂമി വിട്ടുനൽകുന്നതിന് മുന്നോടിയായുള്ള സംയുക്ത സർവേ ഉടൻ ആരംഭിക്കുമെന്നും കെ റെയിൽ വിശദീകരിച്ചു.

സത്യവാങ്മൂലം ഉടൻ

സിൽവർ ലൈൻ ഭൂമിയേറ്റെടുക്കലിനെതിരായി ഹൈക്കോടതിയിലുള്ള കേസിൽ ഒന്നാം എതിർകക്ഷിയായ കേന്ദ്രസർക്കാരും രണ്ടാം കക്ഷിയായ സംസ്ഥാനവും നാലാം കക്ഷിയായ റെയിൽവേയും ഇതുവരെ നിലപാടറിയിച്ച് സത്യവാങ്മൂലം നൽകിയിട്ടില്ല. സിൽവർലൈനിന് ഭൂമിയേറ്റെടുക്കൽ തുടരാമെന്നറിയിച്ച് സംസ്ഥാന സർക്കാർ ഉടൻ സത്യവാങ്മൂലം നൽകും. കെ-റെയിൽ കമ്പനിയുടെ സത്യവാങ്മൂലം മാത്രമാണ് കോടതിയുടെ മുന്നിലുള്ളത്. കേന്ദ്രവും റെയിൽവേയും നിലപാട് അറിയിക്കുന്നതോടെ സിൽവർലൈനിന്റെ ഭാവി വ്യക്തമാവും.

തൂണിലെങ്കിൽ 25,000 കോടി കൂടും

സിൽവർ ലൈനിന്റെ 300കിലോമീറ്റർ പാത തൂണുകൾക്ക് മുകളിലാക്കിയാൽ (എലിവേറ്റഡ്) പദ്ധതിച്ചെലവ് 25,000 കോടിയെങ്കിലും കൂടുമെന്ന് കെ-റെയിൽ. ഇപ്പോൾ കിലോമീറ്ററിന് 120 കോടിയാണ് ചെലവ്. എലിവേറ്റഡാണെങ്കിൽ 50 മുതൽ 70 കോടി വരെ കൂടും. ഇപ്പോൾ 20 മീറ്റർ വീതിയിലാണ് ഭൂമിയേറ്രെടുക്കുന്നത്. എലിവേറ്റഡ് പാതയാണെങ്കിൽ 15 മീറ്റർ വീതിയിൽ മതിയെന്നതു മാത്രമാണാശ്വാസം.

12 അതിവേഗ റെയിലുകൾ വരുന്നു

വിവിധ സംസ്ഥാനങ്ങളിൽ 12 അതിവേഗ റെയിൽ പദ്ധതികളാണ് ഒരുങ്ങുന്നത്. അടുത്ത കേന്ദ്രബഡ്‌ജറ്റിൽ ഡൽഹി-വാരണാസി, മുംബയ് - നാഗ്പൂർ ഹൈസ്പീ‌ഡ് റെയിൽവേ പ്രഖ്യാപിച്ചേക്കും. ഇവ രണ്ടും സ്റ്റാൻഡേർഡ് ഗേജിലാണ്. ചെന്നൈ- ബംഗളൂരു- മൈസൂർ, ബംഗളൂരു-ഹൈദരാബാദ്, ഹൈദരാബാദ്- മുംബയ് പദ്ധതികളും പരിഗണനയിലുണ്ട്. എട്ടെണ്ണത്തിന്റെ ഡി.പി.ആർ തയ്യാറാവുകയാണ്.


.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.