കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്ക്, 88 ലക്ഷം ചതുരശ്രയടി കെട്ടിടം, 90,000 പേർക്ക് തൊഴിൽ, ലോകോത്തര ടൗൺഷിപ്പ്, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പരിവർത്തനം...
2007 നവംബർ 16ന് കൊച്ചി സ്‌മാർട്ട്സിറ്റി പദ്ധതിക്ക് തറക്കല്ലിട്ട് നൽകിയ വാഗ്ദാനങ്ങൾ 15 വർഷത്തിനിപ്പുറം പാഴ്‌വാക്ക്. 2,609 കോടി നിക്ഷേപം വാഗ്ദാനം ചെയ്ത് ദുബായ് ഹോൾഡിംഗ്സും കേരള സർക്കാരും സംയുക്തമായി ആരംഭിച്ച ഐ.ടി പാർക്ക് പദ്ധതി സ്തംഭനത്തിലാണ്.
കാക്കനാട് ഇടച്ചിറയിലെ 246 ഏക്കറിൽ പൂർത്തിയായത് ആറര ലക്ഷം ചതുരശ്രയടിയുള്ള ഒരു കെട്ടിടം മാത്രം. തൊഴിൽ ലഭിച്ചത് 3,000 ത്തിൽ താഴെപ്പേർക്ക്. ഒരു വൻകിട സോഫ്റ്റ്‌വെയർ കമ്പനി പോലുമില്ല. സ്‌കൂൾ ഒഴികെ മറ്റു നിർമ്മാണങ്ങളിൽ ഒന്നും പൂർത്തിയായിട്ടില്ല.
2007 മേയ് 13നാണ് സർക്കാരും ദുബായ് ഹോൾഡിംഗ്സിന്റെ മുൻരൂപമായ ടീകോമും കരാർ ഒപ്പിട്ടത്. ലോകത്തെ വൻകിട ഐ.ടി കമ്പനികളെ കൊണ്ടുവരും. വൻകിട ഹോട്ടലുകൾ, വാണിജ്യ ഭവന സമുച്ചയങ്ങൾ, വിനോദോപാധികൾ... ഒന്നും നടപ്പായില്ല. പല കമ്പനികളും പിന്മാറുകയും ചെയ്തു.
33,000 തൊഴിൽ ജലരേഖ
പൂർത്തിയായ കെട്ടിടത്തിൽ വൻ ഐ.ടി കമ്പനികൾ ഒന്നുമില്ല. ഐ.ടി സേവനം നൽകുന്ന ചെറിയ കമ്പനികൾ മാത്രം
61 ദശലക്ഷം ചതുരശ്രയടി ഐ.ടി കെട്ടിടങ്ങൾ സ്വകാര്യ സംരംഭകർ നിർമ്മിക്കുമെന്ന വാഗ്ദാനവും വെറുതെയായി
അഞ്ചു സംരംഭകർ 2019 ൽ ആരംഭിച്ച നിർമ്മാണം 2021ൽ പൂർത്തിയാക്കേണ്ടതായിരുന്നു. ഒന്നും പൂർത്തിയായിട്ടില്ല
വിദേശങ്ങളിലെ ഐ.ടി വിദഗ്ദ്ധരായ മലയാളികൾക്കുൾപ്പെടെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയും പാഴായി
ആദ്യ അഞ്ചുവർഷത്തിനിടെ 5,000, പത്തു വർഷത്തിനിടെ 33,000 തൊഴിലവസരങ്ങളായിരുന്നു വാഗ്ദാനം
സർക്കാർ ഉറക്കത്തിൽ
പദ്ധതിയുടെ വിവരങ്ങൾ നൽകാൻ കൊച്ചിയിലെ സ്‌മാർട്ട്സിറ്റി അധികൃതർ തയ്യാറല്ല. ദുബായ് ഹോൾഡിംഗ്സിന്റെ സാമ്പത്തിക പ്രശ്നങ്ങൾ സ്തംഭനത്തിന് കാരണമായെന്നാണ് സൂചന. സർക്കാർ ശക്തമായി ഇടപെടുന്നുമില്ല. കേരളത്തിൽ ഐ.ടി രംഗം വളരുമ്പോൾ സ്‌മാർട്ട്സിറ്റിയിലേക്ക് വൻകിട ഐ.ടി കമ്പനികളെയും സംരംഭകരെയും എത്തിക്കാൻ കഴിയാത്തത് ദുബായ് ഹോൾഡിംഗ്സിന്റെ മാനേജ്മെന്റ് വൈഭവക്കുറവ് മൂലമാണെന്നും ആക്ഷേപമുണ്ട്.
ഓഹരിവിഹിതം
ദുബായ് ഹോൾഡിംഗ്സ് 84%
കേരള സർക്കാർ 16%
തലപ്പത്ത്
ചെയർമാൻ: പിണറായി വിജയൻ (മുഖ്യമന്ത്രി)
മാനേജിംഗ് ഡയറക്ടർ: ഖാലിദ് മാലിക് (ദുബായ് ഹോൾഡിംഗ്സ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |