തിരുവനന്തപുരം: ശബരിമലയിൽ സ്വന്തമായി വൈദ്യുതി ഉദ്പാദിപ്പിക്കാൻ സ്‌പോൺസർമാരുടെ സഹായത്തോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ പഠനത്തിനായി സിയാൽ അധികൃതർ ഉടൻ സന്നിധാനവും നിലയ്ക്കലും സന്ദർശിക്കും. സോളാർ വൈദ്യുതി ഉത്പാദനത്തിൽ വിജയചരിത്രം കുറിച്ച കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) അധികൃതരുമായി ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സാങ്കേതിക സഹായം ലഭ്യമാകുന്നത്. പഠനത്തിന് ശേഷം വിശദമായ പദ്ധതി റിപ്പോർട്ടും (ഡി.പി.ആർ ) മറ്റ് നടപടികളും പൂർത്തിയാക്കും.
തീർത്ഥാടന സീസണിൽ പത്തു കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. കൊവിഡ് കാലത്ത് ഇത് കുറഞ്ഞെങ്കിലും സീസണിലെ വൈദ്യുതി ചെലവ് ദേവസ്വം ബോർഡിന് വലിയൊരു ഭാരമാണ്. രണ്ട് സോളാർ പ്ലാന്റുകൾക്ക് വേണ്ടിവരുന്ന 20 കോടിയോളം രൂപ മുടക്കാൻ കൊവിഡ് പ്രതിസന്ധിയിൽ ബോർഡിന് സാധിക്കാത്തതിനാലാണ് സ്‌പോൺസർമാരെ തേടുന്നത്.
ആദ്യം നിലയ്ക്കലും രണ്ടാംഘട്ടത്തിൽ സന്നിധാനത്തുമാകും പ്ലാന്റുകൾ സ്ഥാപിക്കുക.
സ്‌പോൺസർമാർക്കായി മീറ്റ്
സോളാർ പ്ലാന്റ് ഉൾപ്പെടെ ശബരിമലയുടെ വികസനത്തിന് അയൽ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ സഹായവാഗ്ദാനമുണ്ട്. താത്പര്യം പ്രകടിപ്പിച്ച മലയാളികൾ ഉൾപ്പെടെയുള്ള ബിസിനസുകാരുടെ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണ്. ദേവസ്വം മന്ത്രിയെക്കൂടി പങ്കെടുപ്പിച്ചായിരിക്കും മീറ്റുകൾ സംഘടിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |