തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അടൂർ പ്രകാശ് എം.പിക്ക് ക്ലീൻചിറ്റ് നൽകി സി.ബി.ഐയുടെ അന്തിമ റിപ്പോർട്ട്. സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്‌ത് അടൂർ പ്രകാശ് പീഡിപ്പിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് സി.ബി.ഐ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ അന്വേഷണം ഏറ്റെടുത്ത് 15 മാസം പൂർത്തിയാകുമ്പോഴാണ് സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പത്തനംതിട്ട പ്രമാടത്ത് വച്ച് പീഡിപ്പിച്ചെന്നും ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ ഇവ അടിസ്ഥാനരഹിതമാണെന്നും ബംഗളൂരുവിൽ അടൂർ പ്രകാശ് റൂം എടുക്കുകയോ ടിക്കറ്റ് അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്നും സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. 2018ലായിരുന്നു പരാതി നൽകിയത്. പൊലീസ്-ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടാകാതെ വന്നതോടെ സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
സത്യവും നീതിയും വിജയിച്ചു: അടൂർ പ്രകാശ്
സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻചിറ്റ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. നടന്നത് രാഷ്ട്രീയ പകപോക്കലാണെന്നും തന്നെ മാനസികമായി പീഡിപ്പിച്ച് തേജോവധം ചെയ്യാനായിരുന്നു സി.പി.എം ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |