നിയമ പുസ്തകത്തിനു പുറത്തേക്ക് മനുഷ്യാവകാശത്തെ കൈ പിടിച്ചു നടത്തിയ മുൻ ഇന്ത്യൻ അറ്റോർണി ജനറൽ സോളി സൊറാബ്‌ജിയുടെ വിട വാങ്ങൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുണ്ടായ വലിയ നഷ്ടമാണ്.
നിയമപണ്ഡിതനായിരുന്ന ഫൽക്കിവാലയ്ക്കൊപ്പം ചരിത്രത്തിൽ രേഖപ്പെടുത്തിയ പേരാണ് സോളി സൊറാബ്‌ജിയുടേത്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സോളി സൊറാബ്‌ജിയുടെ പേരു ചേർത്തു വയ്ക്കുന്ന രണ്ടു കേസുകളുണ്ട്. കേശവാനന്ദഭാരതി കേസും മനേകഗാന്ധി കേസും. രണ്ടും ഇന്ത്യൻ ഭരണഘടനയുടെ അന്ത:സത്തയും മൂല്യവും സംരക്ഷിക്കാൻ പോരുന്ന സുപ്രധാന വിധികളാണ്. ഇൗ വിധികളിൽ ഹാജരായി സോളി സൊറാബ്‌ജി നടത്തിയ വാദങ്ങൾ ചരിത്രമാണ്. ഭൂരിപക്ഷമുണ്ടെങ്കിൽപ്പോലും പാർലമെന്റിന് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾ മാറ്റാൻ കഴിയില്ലെന്നാണ് കേശവാനന്ദ ഭാരതി കേസിലെ കണ്ടെത്തൽ. ഇതിനായി ഫൽക്കിവാലയും സോളിസൊറാബ്‌ജിയുമാണ് ഹാജരായി വാദിച്ചത്. ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കിയ നിർണായക വിധിയാണ് ഇൗ വാദങ്ങളിലൂടെ രൂപമെടുത്തത്. വ്യവസ്ഥാപിതമായ നടപടികളിലൂടെ പൗരന്റെ അവകാശങ്ങൾ തടയാനാവുമെന്ന സുപ്രീം കോടതിയുടെ തന്നെ വിധി തിരുത്തിയതാണ് മനേക ഗാന്ധി കേസ്. എ.കെ. ഗോപാലനെ മദ്രാസ് പബ്ളിക് ഒാർഡർ മെയിന്റനൻസ് പ്രകാരം തടവിലാക്കിയപ്പോൾ ഇതു ശരിവച്ച് പൗരന്റെ അവകാശം വ്യവസ്ഥാപിതമായ നടപടികളിലൂടെ തടയാനാവുമെന്ന് സുപ്രീം കോടതി ആദ്യം വ്യക്തമാക്കിയിരുന്നു. വ്യവസ്ഥാപിതമായ നടപടിക്രമങ്ങളിലൂടെ പൗരന്റെ അവകാശങ്ങൾ തടയുമ്പോൾ അതു യുക്തിസഹമാകണമെന്നും, കാരണമുണ്ടാകണമെന്നും സുപ്രീം കോടതി പിന്നീട് തിരുത്തിയത് സോളിസൊറാബ്‌ജിയുടെ വാദങ്ങളെത്തുടർന്നാണ്. ഇൗ രണ്ടു കേസുകളും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചു പഠിക്കുന്നവർക്കു പാഠപുസ്തകങ്ങളാണ്.
നടക്കാതെ പോയ ഒരു
ചടങ്ങിന്റെ ഒാർമ്മയ്ക്ക്
തലശേരി കോടതിയുടെ ഇരുന്നൂറാം വാർഷികാഘോഷങ്ങൾക്ക് ക്ഷണിക്കാനായി ഒരിക്കൽ സോളിസൊറാബ്‌ജിയെ പോയി കണ്ടിരുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരുടെ കത്തുമായാണ് പോയത്. അങ്ങേയറ്റം സ്നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. ചടങ്ങിൽ പങ്കെടുക്കാമെന്നും സമ്മതിച്ചിരുന്നു. എന്നാൽ ആ സമയത്ത് വിദേശത്തേക്ക് പോകേണ്ടി വന്നത് കാരണം അദ്ദേഹം ചടങ്ങിനു വന്നില്ല. ഇക്കാര്യം വ്യക്തമാക്കി പിന്നീട് കത്തെഴുതിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |