തോൽവി പഠിക്കാൻ സമിതി
കൊവിഡ് ബാധിതരെ രക്ഷിക്കാൻ നടപടി
ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് തത്കാലം നടത്തേണ്ടതില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ധാരണ. പുതിയ ആൾ വരുന്നതുവരെ സോണിയാഗാന്ധി അദ്ധ്യക്ഷ പദവിയിൽ തുടരും. ഇത് മൂന്നാം തവണയാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത്.
ജൂൺ 23ന് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ശുപാർശ ചെയ്തിരുന്നു. ജൂൺ ഏഴിനുള്ളിൽ നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, കൊവിഡിനെ തുടർന്നുള്ള അസാധാരണ സാഹചര്യം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് തത്കാലം മാറ്റിവയ്ക്കാൻ ധാരണയായെന്ന് പ്രവർത്തകസമിതി പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ഓരോ ജീവനും രക്ഷിക്കാനും കൊവിഡ് ബാധിച്ചവരെ സഹായിക്കാനുമായി എല്ലാ ഊർജവും ചെലവിടാൻ പ്രവർത്തകസമിതി തീരുമാനിച്ചു. പുതിയ ആൾ വരുന്നതുവരെ സോണിയാഗാന്ധി ഇടക്കാല അദ്ധ്യക്ഷ പദവിയിൽ തുടരും. 2017ൽ അദ്ധ്യക്ഷനായി ചുമതലയേറ്റ രാഹുൽഗാന്ധി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് രാജിവച്ചതുമുതൽ സോണിയ ഇടക്കാല അദ്ധ്യക്ഷ പദവി വഹിക്കുകയാണ്.
തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഉപസമിതി രൂപീകരിക്കുമെന്ന് അദ്ധ്യക്ഷ സോണിയാഗാന്ധി യോഗത്തിൽ അറിയിച്ചു. കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ കാരണങ്ങൾ വിശദമായി അറിയിക്കണം. തോൽവി നേതൃത്വം ഗൗരവമായി കാണുകയാണെന്ന് സോണിയ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം മോദി സർക്കാരിന്റെ കഴിവുകേടാണെന്ന് പ്രവർത്തകസമിതി പാസാക്കിയ പ്രമേയം കുറ്റപ്പെടുത്തി. കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രധാനമന്ത്രിക്ക് പുതിയ വസതി നിർമ്മിക്കാനാണ് ധൃതിയെന്നും പ്രമേയം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |