അടൂർ : ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്രയുടെ സഹോദരൻ വിഷുവിനെ കുടുക്കാനും സുരജ് ശ്രമിച്ചു. മരണത്തിൽ വിഷുവിനെ സംശയിക്കുന്നതായി കാട്ടി സൂരജ് മുഖ്യമന്ത്രിക്ക് ഇ -മെയിൽ വഴിയും കൊല്ലം റൂറൽ എസ്. പിക്ക് നേരിട്ടും പരാതി നൽകിയിരുന്നു. സ്വത്തിനെ ചൊല്ലി വിഷു ഉത്രയുമായി വഴക്കുണ്ടാക്കുമായിരുന്നെന്നും തന്റെ മാതാവിനെ ഉത്രയുടെ വീട്ടുകാർ മർദ്ദിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. ഇതും ഉത്രയുടെ മാതാപിതാക്കളിൽ സംശയം ജനിപ്പിച്ചു. തൊട്ടടുത്ത ദിവസം ഉത്രയുടെ പിതാവ് വിജയസേനൻ മരണത്തിൽ സൂരജിനെ സംശയിക്കുന്നതായി കാട്ടി കൊല്ലം റൂറൽ എസ്. പിക്ക് പരാതി നൽകുകയും ചെയ്തു. മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുംവരെ സൂരജും കുടുംബവും അഞ്ചലിലെ ഉത്രയുടെ വീട്ടിലാണ് താമസിച്ചത്. അന്ന് ഉത്രയുടെ കുട്ടി ആർജവിനെ തങ്ങൾ നോക്കിക്കൊള്ളാമെന്നും നൽകിയ സ്വർണം തിരികെ നൽകണമെന്നും ഉത്രയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ സൂരജിന്റെ കുടുംബം ഇതിന് തയാറാകാതിരുന്നതോടെ വാക്കുതർക്കമുണ്ടായി. ഇതിനിടെ തളർന്നുവീണ സൂരജിന്റെ മാതാവ് രേണുകയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രേണുകയെ മർദ്ദിച്ചെന്ന് ആരോപിച്ച് സൂരജിന്റെ സഹോദരി സൂര്യ അടൂർ ഡി. വൈ. എസ്. പി ക്ക് പരാതി നൽകിയിരുന്നു. പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും പരാതി വ്യാജമാണെന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |