തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്ന് നിയമസഭയിൽ സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് കൈമാറിയ മറുപടി സഭയിൽ വയ്ക്കും മുമ്പ് ചോർന്നെന്ന ആരോപണത്തിൽ, വകുപ്പുതല അന്വേഷണത്തിനും വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്കനടപടിക്കും നിർദ്ദേശിച്ച് സ്പീക്കറുടെ റൂളിംഗ്. മറുപടി സഭയിൽ വയ്ക്കും മുമ്പ് ചോർന്നത് അവകാശലംഘനമാണെന്ന് മുസ്ലിംലീഗ് അംഗം മഞ്ഞളാംകുഴി അലിയാണ് ക്രമപ്രശ്നമുന്നയിച്ചത്.
എന്നാൽ, മുഖ്യമന്ത്രി അംഗീകരിച്ച് നിയമസഭയ്ക്ക് ലഭ്യമാക്കിയ ഉത്തരമല്ല ചോർന്നതെന്ന് സ്പീക്കർ എം.ബി. രാജേഷ് വിശദീകരിച്ചു. നിയമസഭാ ചോദ്യത്തിന് മറുപടി തയ്യാറാക്കാൻ ബന്ധപ്പെട്ട വകുപ്പ് സർക്കാരിലേക്ക് അയച്ചുകൊടുത്ത വിവരണം മാത്രമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടതെന്ന് പരിശോധനയിൽ തെളിഞ്ഞു. ചോദ്യങ്ങൾക്ക് നിയമസഭാതലത്തിൽ ഉത്തരം ലഭിക്കാനുള്ള അംഗങ്ങളുടെ പ്രത്യേക അവകാശത്തിന് പ്രത്യക്ഷത്തിൽ ലംഘനമുണ്ടായിട്ടില്ല. എങ്കിലും അങ്ങേയറ്റം അനുചിതമായ നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായി. ഇത് ആവർത്തിക്കാതിരിക്കാനാണ് നടപടി നിർദ്ദേശിക്കുന്നത്.
ഈ മാസം 7ന് മഞ്ഞളാംകുഴി അലി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, കെ.പി.എ.മജീദ് എന്നിവർ ചേർന്ന് നോട്ടീസ് നൽകിയ നക്ഷത്രച്ചിഹ്നമിടാത്ത 99ാം നമ്പർ ചോദ്യത്തിനുള്ള മറുപടിയാണ് സഭാതലത്തിലെത്തും മുമ്പ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മഞ്ഞളാംകുഴി അലി മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസും നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണം കൂടി പരിശോധിച്ചാണ് സ്പീക്കറുടെ റൂളിംഗ്.
ആ ചോദ്യം
മദ്രസ അദ്ധ്യാപകർക്ക് പൊതു ഖജനാവിൽ നിന്ന് ശമ്പളവും അലവൻസും നൽകുന്നുണ്ടോ? ഇല്ലെങ്കിൽ ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ സർക്കാർ എന്ത് നടപടിയെടുത്തു?
നടപടിക്രമം
ഓരോ ദിവസത്തേക്കും ഷെഡ്യൂൾ ചെയ്തിട്ടുള്ള ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് തലേന്ന് വൈകുന്നേരം 5വരെ ലഭ്യമാക്കുന്ന ഉത്തരങ്ങൾ ചോദ്യദിവസം രാവിലെ ചോദ്യോത്തരവേള അവസാനിച്ചാലുടൻ നിയമസഭാ വെബ്സൈറ്റിൽ
തലേന്ന് വൈകിട്ട് 5ന് ശേഷവും ചോദ്യ ദിവസം വൈകിട്ട് 4വരെയും ലഭ്യമാകുന്ന ഉത്തരങ്ങൾ ലേറ്റ് ആൻസർ ബുള്ളറ്റിൻ വഴി പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം വെബ്‌സൈറ്റിൽ
മദ്രസാ അദ്ധ്യാപകരുടെ ശമ്പളം സംബന്ധിച്ച 7ലെ ചോദ്യത്തിനുള്ള ഉത്തരം ഇ-നിയമസഭാ പോർട്ടലിലേക്ക് ബന്ധപ്പെട്ട വകുപ്പ് ലഭ്യമാക്കിയത് അന്ന് വൈകിട്ട് 4ന് ശേഷം
ഇത് 8ലെ 33ാം നമ്പർ ലേറ്റ് ആൻസർ ബുള്ളറ്റിനിൽ ഉൾപ്പെടുത്തി. 9ന് ഉച്ചയോടെ വെബ്‌സൈറ്റിലിട്ടു
കാലതാമസം വരുത്തുന്ന റിപ്പോർട്ടിൽ വിശദീകരണം നിർബന്ധം: സ്പീക്കർ
തിരുവനന്തപുരം: കമ്പനികൾ, സ്വയംഭരണസ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവയുടെ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ നിയമസഭയിൽ വയ്ക്കുന്നതിൽ കാലതാമസമുണ്ടായാൽ വൈകലിനുള്ള കാരണം കാണിക്കൽ പത്രികയോടെ മാത്രമേ സ്വീകരിക്കാവൂവെന്ന് സ്പീക്കർ എം.ബി. രാജേഷിന്റെ റൂളിംഗ്. കാരണം കാണിക്കൽ പത്രിക, നിയമസഭയുടെ 'മേശപ്പുറത്തുവച്ച കടലാസുകൾ സംബന്ധിച്ച' സമിതി പരിശോധിച്ച് ശുപാർശ സമർപ്പിക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും.
ഈ മാസം ഒന്നിന് സഭയിൽ വച്ച വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ ഏറെ കാലതാമസം വരുത്തിയാണ് സമർപ്പിച്ചതെന്നും അവയ്ക്കൊപ്പം നിയമസഭാചട്ടം 166(സി) പ്രകാരമുള്ള കാലതാമസ പത്രികയില്ലെന്നും എൻ.ഷംസുദ്ദീൻ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് റൂളിംഗ്.
വാർഷിക,ഓഡിറ്റ് റിപ്പോർട്ടുകളുൾപ്പെടെ സാമ്പത്തിക വർഷം അവസാനിച്ച് 9 മാസത്തിനകവും വാർഷിക റിപ്പോർട്ട് മാത്രമെങ്കിൽ ആറ് മാസത്തിനകവുമാണ് സമർപ്പിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |