തിരുവനന്തപുരം: നിയമസഭയിൽ പാസാക്കിയ ശ്രീനാരായണ ഗുരു ഒാപ്പൺസർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾ മറികടന്ന്, മറ്റ് സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് അനുമതി നൽകിയ
ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നടപടിയെ വിമർശിച്ച് സ്പീക്കർ. ഇത്തരത്തിൽ ഉത്തരവുകൾ പുറത്തിറക്കുന്നതിലെ ന്യൂനതകൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്ന് സ്പീക്കർ നിയമസഭയിൽ റൂളിംഗ് നൽകി.
ശ്രീനാരായണഗുരുസർവ്വകലാശാല നിലവിൽ വന്നതോടെ, കണ്ണൂർ, കേരള, കാലിക്കറ്റ് സർവ്വകലാശാലകൾ നടത്തിവന്ന വിദൂരവിദ്യാഭ്യാസകോഴ്സുകൾ ഇല്ലാതായി. എന്നാൽ, ശ്രീനാരായണഗുരുസർവ്വകലാശാലയ്ക്ക് കോഴ്സുകൾ ആരംഭിക്കാൻ അനുമതി കിട്ടിയിട്ടില്ല. ഇൗ സാഹചര്യത്തിൽ കണ്ണൂർ, കേരള, കാലിക്കറ്റ് തുടങ്ങിയ സർവ്വകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ഇൗവർഷം കൂടി നടത്താൻ സർക്കാർ അനുമതി നൽകി. ഇതിന് ഗസറ്റിൽ വിജ്ഞാപനം ചെയ്യാതെ ഉത്തരവിറക്കുകയാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത്. ഇത് നിയമസഭയുടെ അധികാരം മറികടക്കലാണെന്ന റോജി എം. ജോണിന്റെ ക്രമപ്രശ്നത്തെ തുടർന്നായിരുന്നു സ്പീക്കറുടെ റൂളിംഗ്. ജൂലായ് 27ന് ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ച ശേഷം, അതംഗീകരിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് ഗസറ്റിൽ വിജ്ഞാപനം ചെയ്ത് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചതിനെ സ്പീക്കർ അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |