തിരുവനന്തപുരം: ബഹളത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി സഭാസമ്മേളനം നേരത്തേ അവസാനിപ്പിച്ചത് അനിതരസാധാരണമെന്ന് പ്രതിപക്ഷവും മാദ്ധ്യമങ്ങളും ചിത്രീകരിച്ചതിനെതിരെ സ്പീക്കർ എം.ബി. രാജേഷിന്റെ റൂളിംഗ്. നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ വസ്തുതകൾ മനസ്സിലാക്കണമെന്ന് സ്പീക്കർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പോകുന്ന സഭാംഗങ്ങളും കാര്യങ്ങൾ മനസ്സിലാക്കണം.
കഴിഞ്ഞ ദിവസം ചോദ്യോത്തരവേളയിൽ ചോദ്യം ചോദിക്കാനായി പ്രതിപക്ഷത്ത് നിന്നുള്ള എട്ടംഗങ്ങളുടെ പേര് വിളിച്ചപ്പോൾ എട്ട് പേരും തയ്യാറായില്ല. അവർ പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണുണ്ടായത്. ഒമ്പതാമതായി ഭരണപക്ഷത്തുനിന്നുള്ള അംഗത്തെ ചോദ്യമുന്നയിക്കാൻ വിളിച്ചു. അദ്ദേഹം ഉന്നയിച്ചെങ്കിലും ഇരുപക്ഷത്ത് നിന്നുമുണ്ടായ ബഹളത്തിൽ മുങ്ങിപ്പോയി. മറുപടി പറയാനുള്ള ബുദ്ധിമുട്ട് മന്ത്രി തന്നെ സഭയിൽ പറഞ്ഞു. ഇരുപക്ഷത്തുനിന്നും ബഹളമുയരുകയും ചോദ്യോത്തരവേളയുമായി മുന്നോട്ട് പോകാൻ ഒരു തരത്തിലും സാധിക്കാതെ വരികയുമുണ്ടായി. മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി പറയാനെഴുന്നേറ്റപ്പോഴും ചോദ്യകർത്താവ് ചോദ്യമുന്നയിക്കാൻ തയ്യാറാകാത്തതിനാൽ അദ്ദേഹം ഇരിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ശൂന്യവേളയും റദ്ദാക്കി ധനകാര്യനടപടികളിലേക്ക് കടന്നത്.
ജൂൺ 27ന് ചോദ്യോത്തരവേള നിറുത്തിവച്ചശേഷവും ഏതാണ്ട് ഒരുമണിക്കൂർ നേരം സഭാതലത്തിൽ ചേരിതിരിഞ്ഞുള്ള പ്രതിഷേധവും മുദ്രാവാക്യം വിളിയും നടന്നു. ഇതും കഴിഞ്ഞ ദിവസം കണക്കിലെടുത്തു. സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ട സാഹചര്യത്തിൽ സ്പീക്കറുടെ ഉത്തരവാദിത്വം നിർവഹിച്ചതിനെതിരെ നിരുത്തരവാദപരമായ ചില പരാമർശങ്ങൾ വിവിധ കോണുകളിൽ നിന്നുയർന്നു. മുമ്പ് ഇതിനേക്കാൾ നേരത്തേ സഭ പിരിഞ്ഞ സാഹചര്യമുണ്ടായിട്ടുണ്ടെന്ന് സൂചിപ്പിച്ച സ്പീക്കർ 2013ൽ ജി. കാർത്തികേയൻ സ്പീക്കറായിരുന്നപ്പോൾ സമാനസംഭവത്തിൽ നടത്തിയ റൂളിംഗും ഉദ്ധരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |