SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.47 PM IST

കൊലകൊമ്പൻ പീലാണ്ടി ഇന്ന് മര്യാദരാമൻ

chandru

കൊച്ചി: ആഹാരവും സ്നേഹവും ലഭിച്ചാൽ ഏത് കൊലകൊമ്പനും മര്യാദരാമനാകുമെന്നതിന് തെളിവാണ് കൊടുംഭീകരനായി മുദ്രകുത്തപ്പെട്ട പീലാണ്ടി ചന്ദ്രു. അഞ്ചു വർഷം മുമ്പുവരെ അട്ടപ്പാടിയെ വിറപ്പിച്ചു നടന്ന കൊമ്പൻ.

ഒന്നും രണ്ടുമല്ല, 9 പേരെ കൊന്നെന്ന കഥ കൂടി പരന്നതോടെ പീലാണ്ടി നോട്ടപ്പുള്ളിയായി. കർഷക‌ർ സംഘടിച്ച് പ്രക്ഷോഭം നടത്തി. വനം വകുപ്പ് മയക്കുവെടിവച്ച് പിടികൂടി കാലടി കപ്രിക്കാട്ടെ അഭയാരണ്യത്തിലാക്കി.

ആറു മാസം തടിക്കൂട്ടിൽ തടവിൽ. പാപ്പാന്മാരായ മുരുകേശനും അയ്യപ്പൻകുട്ടിയും നിറയെ ഭക്ഷണവും കുടിവെള്ളവും ഒപ്പം സ്നേഹവും നൽകിയതോടെ പീലാണ്ടി മെരുങ്ങി. പിന്നെ പീലാണ്ടി കുറുമ്പ് കാട്ടിയിട്ടില്ല. മദപ്പാടുമുണ്ടായിട്ടില്ല. ലക്ഷണമൊത്ത കൊമ്പനായ പീലാണ്ടിക്ക് 45 വയസാണ് കണക്കാക്കുന്നത്.

വനം വകുപ്പ് നൽകിയ പേരാണ് ചന്ദ്രു. അഭയാരാണ്യത്തിലെ മറ്റ് അന്തേവാസികളായ ശിവപ്രസാദ് (52), സുനിത (51), ആശ (20), അഞ്ജന (16), പാർവ്വതി (20) എന്നിവർക്കൊപ്പം പീലാണ്ടിക്കും സുഖവാസം.

ചീത്തപ്പേരുകാരണം മറ്റുള്ളവർക്കുള്ള എല്ലാ സ്വാതന്ത്ര്യവും പീലാണ്ടിക്കില്ല. അതിരാവിലെ നീരാട്ട് കഴിഞ്ഞാൽ അരി, റാഗി, ഗോതമ്പ്, മുതിര, ചെറുപയർ, ശർക്കര, മിനറൽ മിക്ചർ, മഞ്ഞൾപ്പൊടി എന്നിവ ചേർത്തുവേവിച്ച വിഭവം. പിന്നെ പച്ചപ്പുല്ലും പ്ലാവിലയും ഇഷ്ടം പോലെ വെള്ളവും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂർ നീരാട്ട്, ഭക്ഷണം, സുഖനിദ്ര.

''പീലാണ്ടി പാവമാണ്, അവൻ ആരെയും കൊന്നിട്ടുണ്ടാവില്ല. വേനൽ കാലത്ത് വിശപ്പ് സഹിക്കാനാവാതെ കാടിറങ്ങിയ ആനയെക്കണ്ട് പേടിച്ചോടി അപകടത്തിൽപ്പെട്ടതൊക്കെ അവന്റെ തലയിൽ കെട്ടിവച്ചതാകാം. അവനെക്കാണാൻ അട്ടപ്പാടിയിൽ നിന്ന് ഇപ്പോഴും ആളുകൾ എത്താറുണ്ട്''

- മുരുകേശൻ, പാപ്പാൻ.

കപ്രിക്കാട് അഭയാരണ്യം

2011ലാണ് കൊച്ചി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ കപ്രിക്കാട് അഭയാരണ്യം സ്ഥാപിതമായത്. പെരിയാറിന്റെ തീരത്ത് 82 ഹെക്ടർ വിസ്തൃതിയുള്ള സ്വാഭാവിക വനപ്രദേശം. 6 ആനകൾക്ക് പുറമെ 154 പുള്ളിമാനുകളും 190 മ്ലാവുകളും അന്തേവാസികളായുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശനസമയം.

കപ്രിക്കാട് എത്താൻ

1.എം.സി റോഡിൽ കാലടി- പെരുമ്പാവൂർ റൂട്ടിൽ വല്ലം ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് 10 കിലോമീറ്റർ 2. കോതമംഗലം- പെരുമ്പാവൂർ റൂട്ടിൽ കുറപ്പംപടിയിൽ നിന്ന് 8.2 കിലോമീറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.