SignIn
Kerala Kaumudi Online
Thursday, 25 April 2024 9.47 PM IST

ക്വാറന്റൈൻ സെന്ററിലെ സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടുപേർ മരിച്ചു

spirit

പത്തനാപുരം: ക്വാറന്റൈൻ സെന്റർ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ സ്പിരിറ്റ് കഴിച്ച് താത്കാലിക നൈറ്റ് വാച്ചുമാനും സുഹൃത്തും മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ.

നൈറ്റ് വാച്ചുമാൻ പട്ടാഴി വടക്കേക്കര ചെളിക്കുഴി ആശ്രയയിൽ മുരുകാനന്ദൻ (53), കടുവാത്തോട് പാറവിള പുത്തൻവീട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ പ്രസാദ് (50) എന്നിവരാണ് മരിച്ചത്. കാർപ്പെന്റർ ചെളിക്കുഴി രാജേന്ദ്രവിലാസത്തിൽ രാജീവ് (50), കടുവാത്തോട് സ്വദേശി ഗോപിനാഥനാചാരി (65) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പത്തനാപുരം ജനതാ ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയിലെ ഗോഡൗണിൽ കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. അതിൽനിന്ന് കുപ്പിയിലാക്കിയാണ് തിങ്കളാഴ്ച രാവിലെ മുരുകാനന്ദൻ വീട്ടിലേക്കു പോയത്. സമീപവാസിയായ രാജീവിന്റെ വീട്ടിലിരുന്ന് സ്പിരിറ്റിൽ വെള്ളം ചേർത്ത് സുഹൃത്തുക്കളായ ഗോപി, പ്രസാദ് എന്നിവർക്കൊപ്പം കഴിച്ചു. ബാക്കിയുണ്ടായിരുന്ന സ്പിരിറ്റ് മുരുകാനന്ദൻ തിങ്കളാഴ്ച വൈകിട്ട് ഡ്യൂട്ടി സമയത്തും കഴിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രസാദിനും മുരുകാനന്ദനും ശാരീരിക അസ്വസ്ഥതകളുണ്ടായത്. മുരുകാനന്ദൻ പത്തനാപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങി. രാത്രി കാഴ്ച നഷ്ടപ്പെട്ടതോടെ ഇന്നലെ പുലർച്ചെ വീണ്ടും അതേ ആശുപത്രിയിൽ ചികിത്സ തേടി.

സ്പിരിറ്റ് കഴിച്ച വിവരം അറിഞ്ഞതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 9.30 ഓടെ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ച്ഛർദ്ദിക്കാൻ തുടങ്ങിയ പ്രസാദിനെ വൈകിട്ടോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.

റൂറൽ എസ്.പി കെ.ബി. രവി, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സനു, അസി. കമ്മിഷണർ ബി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലും മരിച്ചവരുടെ വീടുകളിലും രാജീവിന്റെ വീട്ടിലും പരിശോധന നടത്തി. രാജീവിന്റെ വീട്ടിൽ നിന്ന് ലഭിച്ച സ്പിരിറ്റിന്റെ ബാക്കി പരിശോധനയ്ക്കയച്ചു. മുരുകാനന്ദന്റെ ഭാര്യ: ശ്രീകുമാരി. മക്കൾ: അക്ഷയ്, അതുല്യ. പ്രസാദിന്റെ ഭാര്യ: കിരൺ. മക്കൾ: ഹരികൃഷ്ണൻ, ജ്യോതിക.

സർജിക്കൽ സ്പിരിറ്റ് മീഥയിൽ ആൾക്കഹോളാണ്. കുടിച്ചാൽ മരണം സംഭവിക്കാം. കണ്ണിന് കാഴ്ച നഷ്ടമാകും. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാനാകൂ.

- ബി. സുരേഷ്, എക്സൈസ് അസി. കമ്മിഷണർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPIRIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.