പാലക്കാട്: സംസ്ഥാനത്തേക്ക് കടത്താനായി തമിഴ്നാട്ടിലെ സേലം ശ്രീനായിക്കാംപെട്ടിയിലെ രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന വൻസ്പിരിറ്റ് ശേഖരം കേരള എക്‌സൈസ് സംഘം പിടികൂടി.
എക്‌സൈസ് ഇന്റലിജന്റ്സ് ഇൻസ്‌പെക്ടർ സി. സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച അർദ്ധരാത്രി മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന റെയ് ഡിലാണ്
310 കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡും പാലക്കാട് എക്‌സൈസ് ഇന്റലിജന്റ്സും സംയുക്തമായാണ് സേലം പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.
തിരുവനന്തപുരം തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശൻ എന്നിവരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഓടിരക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ ദീപുവിന്റേതാണ് സ്പിരിറ്റ് ശേഖരമെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയത് തമിഴ്നാട്ടിലായതിനാൽ കേരളത്തിൽ കേസില്ല.
മദ്ധ്യപ്രദേശിലെ ഡിസ്റ്റലറികളിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ സ്പിരിറ്റ്, കേരളത്തിലെ കള്ളു നിർമ്മാണ കേന്ദ്രങ്ങളിലേക്കും സെക്കൻഡ്സ് മദ്യം നിർമ്മിക്കുന്ന ബാറുകളിലേക്കും എത്തിക്കാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.പാലക്കാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഇടപാട് സംഘങ്ങൾ ചെറു വാഹനങ്ങളിലെത്തിയാണ് സ്പിരിറ്റ് കൊണ്ടുപോയിരുന്നത്.
രണ്ട് ഏക്കർ സ്ഥലത്തിന് മദ്ധ്യത്തിൽ നീളത്തിൽ നിർമിച്ച കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കേരളത്തിന്റെ അതിർത്തികളിൽ സ്പിരിറ്റ് ശേഖരിച്ചശേഷം ജില്ലകളിലേക്ക് കടത്തുകയായിരുന്നു പതിവ്. ഓണത്തോട് അനുബന്ധിച്ച് എക്‌സൈസ് സംഘം അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കിയതോടെയാണ് സ്പിരിറ്റ് മാഫിയ സംഘം സൂക്ഷിപ്പ് കേന്ദ്രം സേലത്തേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |