കാസർകോട്: മീൻ ലോറിയിൽ കടത്തിയ 2100 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം തുമ്മിനാട് സ്വദേശി സാക്കിർ മൻസിലിൽ മുബാറക്ക് (30), കുഞ്ചത്തൂർ ആമിന മൻസിലിൽ ഇമ്രാൻ (25) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 1.40ന് പാലക്കുന്നിലാണ് ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ സ്‌പിരിറ്റ് പിടികൂടിയത്.
മീൻ കയറ്റിയ ഐസൊലേറ്റ് ചെയ്‌ത മിനി കണ്ടയ്‌നർ ലോറിയിൽ 35 ലിറ്ററിന്റെ 60 കന്നാസുകളിലാണ് സ്‌പിരിറ്റ് കടത്തിയത്. കടത്ത് സംഘത്തിലെ മലയാളിയായ പ്രമുഖൻ മംഗളൂരുവിൽ വച്ചാണ് ലോറിയിൽ സ്‌പിരിറ്റ് കയറ്റിയത്. കോഴിക്കോട് രാമനാട്ടുകരയിൽ ഇറക്കണമെന്നായിരുന്നു മുബാറക്കിനും ഇമ്രാനും നൽകിയ നിർദ്ദേശം. രാത്രി കണ്ണൂരിലെത്തും മുമ്പ് വഴിയിൽ പ്രശ്നമുണ്ടെന്ന് സന്ദേശം ലഭിച്ചു. തുടർന്ന് മടങ്ങുന്നതിനിടയിലാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലോറി തടഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മുമ്പ് പലതവണ സിപിരിറ്റ് കടത്തിയതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്പിരിറ്റ് കയറ്റിവിട്ട മലയാളിയെ തിരിച്ചറിഞ്ഞെന്നും ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.
എത്തിക്കേണ്ടത് തൃശൂരിലേക്ക്
തൃശൂരിലെ പ്രമുഖ അബ്കാരിയുടെ രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് എത്തിക്കേണ്ടത്. കണ്ണൂരിൽ സ്പിരിറ്റെത്തിച്ചാൽ അവിടെ നിന്ന് മറ്റൊരു വാഹനത്തിൽ തൃശൂരിലേക്ക് കൊണ്ടുപോകും. കണ്ണൂരിൽ നിന്ന് കൈമാറുന്നതിൽ വന്ന തർക്കമാണ് മീൻ ലോറിയുടെ മടക്കയാത്രയ്ക്ക് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |