തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നിയമവകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയായി ഉന്നത ജുഡിഷ്യൽ സർവ്വീസിൽ നിന്നുള്ളവരെ നേരിട്ട് നിയമിക്കാൻ സ്പെഷ്യൽ റൂൾസിൽ ഭേദഗതി. സർക്കാരിന് നിയമോപദേശം നൽകേണ്ട നിയമവകുപ്പിൽ നിലവാരത്തകർച്ച കണ്ടാണിത്.
ജുഡിഷ്യറിയിൽ നിന്നുള്ളവർ ഈ തസ്തികയിലെത്തുന്നത് നിലവാരം കൂട്ടുമെന്നാണ് വിലയിരുത്തൽ. എന്നാൽ, സെക്രട്ടേറിയറ്റിലെ സ്ഥാനക്കയറ്റങ്ങളെ ഭേദഗതി ബാധിക്കുമെന്ന ആക്ഷേപം ജീവനക്കാർക്കുണ്ട്.
സ്പെഷ്യൽ സെക്രട്ടറിയായി അഡിഷണൽ സെക്രട്ടറിമാരെ സ്ഥാനക്കയറ്റം വഴിയോ ഉന്നത ജുഡിഷ്യൽ സർവ്വീസിലുള്ളവരെ ഡെപ്യൂട്ടേഷനിലോ നിയമിക്കാമെന്നാണ് നിർദ്ദേശം. നിലവിൽ നിയമനം അഡിഷണൽ സെക്രട്ടറിമാരുടെ സ്ഥാനക്കയറ്രം വഴി മാത്രമായിരുന്നു. അഡിഷണൽ സെക്രട്ടറിമാരായി നിലവിലെ ജോയിന്റ് സെക്രട്ടറിമാരുടെ സ്ഥാനക്കയറ്റം വഴിയോ അവരുടെ അഭാവത്തിൽ സ്യൂട്ട് വിഭാഗം ജോയിന്റ് സെക്രട്ടറിമാരിൽ നിന്നോ നിയമിക്കാം. സ്യൂട്ട് വിഭാഗം ജോയിന്റ് സെക്രട്ടറിയായി സബ് ജഡ്ജ് പദവിയിലുള്ളവരെ ഡെപ്യൂട്ടേഷനിലോ അവരില്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറിമാരുടെ സ്ഥാനക്കയറ്റം വഴിയോ നിയമിക്കണം.
സ്യൂട്ട് വിഭാഗം ജോയിന്റ് സെക്രട്ടറിമാരായി സബ് ജഡ്ജ് പദവിയിലുള്ളവർ ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുകയും ഇവരിൽ നിന്ന് അഡിഷണൽ സെക്രട്ടറിമാരെ നിയമിക്കുകയും ചെയ്യുമ്പോൾ സാധാരണ ജോയിന്റ് സെക്രട്ടറിമാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്ന ആശങ്കയും ജീവനക്കാർക്കുണ്ട്.
പി.എസ്.സി നിയമനത്തെ ബാധിക്കും
അതേസമയം, നിയമവകുപ്പിലെ സെക്‌ഷൻ ഓഫീസർമാരായി നിയമിതരാകാൻ ലീഗൽ അസിസ്റ്റന്റുമാർക്കുള്ള പ്രാമുഖ്യം എടുത്തുകളഞ്ഞ ഭേദഗതിക്കെതിരെ ആക്ഷേപമുണ്ട്. പി.എസ്.സി നിയമനത്തെ ബാധിക്കാമെന്നാണ് ആക്ഷേപം. നിയമവകുപ്പിലെ സീനിയർ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാർ, അവരില്ലെങ്കിൽ സെലക്‌ഷൻ ഗ്രേഡ് സി.എമാർ, സീനിയർ ഗ്രേഡ് കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ, അവരില്ലെങ്കിൽ സെലക്‌ഷൻ ഗ്രേഡ് കമ്പ്യൂട്ടർ അസിസ്റ്റന്റുമാർ എന്നിവരെയും തുല്യ അളവിൽ തന്നെ സെക്‌ഷൻ ഓഫീസർമാരായി പരിഗണിക്കാമെന്നാണ് ഭേദഗതി.
നിലവിൽ 15 : 1 : 1 എന്നാണ് വിഭജനം. ലീഗൽ അസിസ്റ്റന്റുമാരാണ് പതിനഞ്ച്. ഇതാണ് മാറ്റി തുല്യ അനുപാതത്തിലാക്കുന്നത്. ലീഗൽ അസിസ്റ്റന്റ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിരിക്കുകയാണ്. സെക്‌ഷൻ ഓഫീസർമാരായി മറ്റുള്ളവരും തുല്യ അളവിൽ പരിഗണിക്കപ്പെടുന്നതോടെ, ലീഗൽ അസിസ്റ്റന്റുമാരുടെ സ്ഥാനക്കയറ്റം കുറയും. അപ്പോൾ ലീഗൽ അസിസ്റ്റന്റുമാരുടെ ഒഴിവുകൾ സി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതും കുറയും. അഭിഭാഷക എൻറോൾമെന്റും ബാർ പ്രാക്ടീസുമാണ് ലീഗൽ അസിസ്റ്റന്റിനുള്ള നിയമന യോഗ്യത. എൽ.എൽ.ബി പാസായവർക്ക് കമ്പ്യൂട്ടർ അസിസ്റ്റന്റുമാരായും നിയമവകുപ്പിൽ കയറാം. അവർ സെക്‌ഷൻ ഓഫീസർ വരെയായി ഉയരുമ്പോൾ നിലവാരത്താഴ്ചയ്ക്കും വഴിയൊരുക്കാം. 2006 വരെ ഇങ്ങനെയായിരുന്നു നിയമനരീതി. പരാതി ഉയർന്നപ്പോഴാണ് മാറ്റിയത്. അതാണിപ്പോൾ തിരിച്ചെത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |