തിരുവനന്തപുരം: നിരവധി ദേശീയ ഫുട്ബാൾ മത്സരങ്ങളിൽ കേരളത്തിനായി ബൂട്ടുകെട്ടിയിട്ടും ജോലി നൽകാതെയാണ് വിധി ആദ്യം വിനിത ക്ളെമന്റിനെ പരീക്ഷിച്ചത്. ഇപ്പോഴിതാ ആകെയുണ്ടായിരുന്ന വീട് കടൽ കവരുകയും ചെയ്തു.കടൽ ബാക്കി വച്ചുപോയ കായിക സർട്ടിഫിക്കറ്റുകളുമായി സങ്കടത്തിരയെണ്ണുകയാണ് വിനീത.
വെട്ടുകാട് കടലോരത്തുനിന്ന് ഉയർന്ന് ഫുട്ബാൾ മൈതാനങ്ങളിൽ കേരളത്തിന്റെ അഭിമാനതാരമായിരുന്നു വിനിത. സീനിയർ തലത്തിലും ജൂനിയർ തലത്തിലുമായി എട്ടുതവണ കേരളത്തെ പ്രതിനിധീകരിച്ച താരം.സബ് ജൂനിയർ പ്രായം മുതൽ സംസ്ഥാനത്തെ വനിതാഫുട്ബാളിൽ നിരവധി ഒന്നാം സ്ഥാനങ്ങൾ നേടിയ ടീമുകളിൽ അംഗം. ഏറ്റവും മികച്ച താരത്തിനുള്ള കേരള ഫുട്ബാൾ അസോസിയേഷന്റെ ഗോൾഡ് മെഡൽ. ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കേരള യൂണിവേഴ്സിറ്റിയുടെ മിന്നുന്ന താരം. ആയോധന കായിക ഇനമായ വുഷുവിൽ രണ്ട് തവണ സംസ്ഥാന മെഡലിസ്റ്റ്. എന്നിട്ടും കുടുംബം പുലർത്താൻ സ്പോർട്സ് ക്വാട്ടയിൽ ഒരു ജോലി വിനിതയ്ക്ക് അന്യം.
മണൽപ്പുറത്ത് പന്തുതട്ടി വളർന്നതാണ് വിനിത. മത്സ്യത്തൊഴിലാളിയായിരുന്ന അച്ഛൻ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. സ്പോർട്സിലൂടെ മകളുടെ ഭാവി പിതാവ് സ്വപ്നം കണ്ടു. പക്ഷേ സ്പോർട്സ് ക്വാട്ട നിയമനത്തിന്റെ കാര്യംവന്നപ്പോൾ അന്നത്തെ സ്പോർട്സ് കൗൺസിൽ കൊണ്ടുവന്ന മാനദണ്ഡങ്ങൾ വിലങ്ങുതടിയായി.മകൾ ഒരു കരയ്ക്കെത്തുന്നത് കാണുന്നതിന് മുമ്പ് അച്ഛൻ കണ്ണടച്ചു. അതോടെ വിനിത സ്പോർട്സും അവസാനിപ്പിച്ചു.വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായി.
മത്സ്യബന്ധനത്തൊഴിലാളിയായ മനു അൽഫോൺസാണ് ഭർത്താവ്.രോഗിയായ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന വീട് കഴിഞ്ഞ കടൽക്ഷോഭത്തിലാണ് പൂർണമായും നശിച്ചത്. ഇപ്പോൾ ബന്ധുവിന്റെ വീടിന്റെ ചായ്പ്പിലാണ് താമസം. ദുരവസ്ഥ വ്യക്തമാക്കി സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.ഇനിയുമീ സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നതെന്തിനെന്നാണ് വിനിതയുടെ ചോദ്യം.
വിലങ്ങായ മാനദണ്ഡം
സ്പോർട്സ് ക്വാട്ട നിയമനത്തിന് ദേശീയ മെഡൽ മാത്രം മാനദണ്ഡമാക്കിയത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്. ഫുട്ബാൾ പോലെ ദേശീയ തലത്തിൽ മികച്ച നിലവാരമുള്ള ടീം ഗെയിമുകളിൽ മെഡൽ നേടാൻ കേരളത്തിന് അപൂർവമായേ കഴിഞ്ഞിട്ടുള്ളൂ. ദേശീയതലത്തിൽ വലിയ മത്സരമില്ലാത്ത ഗെയിമുകൾ തിരഞ്ഞെടുത്തവർക്ക് മെഡലും ജോലിയും ഉറപ്പാവുകയും ചെയ്തു. ടീം ഗെയിമുകളിൽ മികവ് പ്രകടിപ്പിച്ചിരുന്ന വിനിതയെപ്പോലുള്ളവരായിരുന്നു ഇതിന്റെ ബലിയാടുകൾ. ജീവിക്കാൻ ബുദ്ധിമുട്ടുന്ന കായിക താരങ്ങൾക്ക് സർക്കാരിന് പ്രത്യേക പരിഗണനയിൽ ജോലി നൽകാവുന്നതാണ്. മുൻ സർക്കാരുകൾ ഇത്തരത്തിൽ നിരവധിപ്പേർക്ക് തണലായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |