യുവതിയും മകനും പിടിയിൽ
ചുരുളഴിച്ചത് സിസി ടി.വി ദൃശ്യം
ന്യൂഡൽഹി: കോളിളക്കമുണ്ടാക്കിയ ശ്രദ്ധ കൊലക്കേസ് അന്വേഷണത്തിനിടെ, രാജ്യ തലസ്ഥാനത്ത് അതേ മോഡലിലുള്ള മറ്രൊരു അരുംകൊല തെളിയിച്ച് പൊലീസ്. യുവതി, മകന്റെ സഹായത്തോടെ രണ്ടാം ഭർത്താവിനെ 10 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ശ്രദ്ധയെ കാമുകൻ അഫ്താബ് 35 കഷണങ്ങളാക്കിയാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചത്.
ഡൽഹി പാണ്ഡവ് നഗറിലെ അഞ്ജൻ ദാസിനെ കൊലപ്പെടുത്തിയതിന് ഭാര്യ പൂനം, പൂനത്തിന്റെ ആദ്യ ബന്ധത്തിലെ മകൻ ദീപക് എന്നിവരാണ് അറസ്റ്റിലായത്. സംഭവം പുറത്ത് കൊണ്ടുവന്നത് ശ്രദ്ധ കൊലക്കേസിന്റെ അന്വേഷണത്തിനിടെ പൊലീസ് നടത്തിയ സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധനയാണ്. അർദ്ധരാത്രി ഒരു സ്ത്രീയും യുവാവും പതിവായി ചിലയിടങ്ങളിൽ വന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിച്ചെത്തായത്.
കഴിഞ്ഞ മേയ് 30ന് പൂനവും ദീപക്കും ചേർന്ന് അഞ്ജൻദാസിന് ഉറക്കഗുളിക കലർത്തിയ മദ്യം നൽകിയ ശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നു. മൃതദേഹം 10 ഭാഗങ്ങളായി മുറിച്ച് ഫ്രിഡ്ജിനുള്ളിലാക്കി. പിന്നീട് അമ്മയും മകനും ചേർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. ഇതാണ് സിസി ട.വിയിൽ കണ്ടത്.
2016ൽ പൂനത്തിന്റെ ആദ്യ ഭർത്താവ് കല്ലു മരിച്ചതിനെ തുടർന്നായിരുന്നു അഞ്ജൻദാസിനെ പങ്കാളിയാക്കിയത്. പൂനത്തിന് ഒരു മകളുമുണ്ട്. അഞ്ജൻദാസിനാകട്ടെ ബീഹാറിൽ ആദ്യ വിവാഹത്തിൽ എട്ട് കുട്ടികളുണ്ട്. പറയത്തക്ക തൊഴിലില്ലാത്ത അഞ്ജൻദാസ് പണത്തിനായി പൂനവുമായും ദീപക്കുമായും വഴക്കിട്ടിരുന്നു. പൂനത്തിന്റെ മകളോടും ദീപക്കിന്റെ ഭാര്യയോടും മോശമായി പെരുമാറുന്നതും പതിവായി. തുടർന്നാണ് കൊല്ലാൻ തീരുമാനിച്ചത്.
കല്യാൺ പുരിയിലെ രാംലീല മൈതാനത്തടക്കം മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചു. ഇതുവരെ ആറ് ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊല ചെയ്യാൻ ഉപയോഗിച്ച രണ്ട് ആയുധങ്ങളിൽ ഒന്ന് കണ്ടെത്തി. ജൂൺ 5ന് രാംലീല മൈതാനത്തിനു സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തിരുന്നെങ്കിലും ആരുടേതെന്ന് തിരിച്ചറിയാനായില്ല. പൂനത്തിന്റെ അറസ്റ്രോടെയാണ് കാര്യങ്ങൾ തെളിഞ്ഞത്.
അതിനിടെ, ശ്രദ്ധയെ വെട്ടിനുറുക്കാനുപയോഗിച്ച ആയുധങ്ങളിൽ ഒന്ന് പൊലീസ് കണ്ടെടുത്തു. കൊലയ്ക്ക് ശേഷം പുതിയ പെൺസുഹൃത്തിന് ശ്രദ്ധയുടെ മോതിരം അഫ്താബ് സമ്മാനിച്ചതായും ഡൽഹി പൊലീസ് പറഞ്ഞു.
കുറ്റകൃത്യങ്ങളിൽ 13 ശതമാനം വർദ്ധന
ഡൽഹിയിൽ 2022ലെ ആദ്യ ആറ് മാസം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളിൽ 13 ശതമാനം വർദ്ധന
2021 ജൂലായ് 15 വരെ കുറ്റകൃത്യങ്ങളുടെ എണ്ണം 2,790 ആയിരുന്നു. എന്നാൽ ഈ വർഷം ജൂലായ് 15ന് 3,140 ആയി
കഴിഞ്ഞ വർഷം ആദ്യ ആറ് മാസം 235 കൊലപാകങ്ങൾ. ഇത്തവണ 277. വധശ്രമത്തിൽ 32 ശതമാനം വർദ്ധന
ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് മെട്രോ നഗര കുറ്റകൃത്യങ്ങളിൽ ഡൽഹി ഒന്നാമത് (32.20%)
രണ്ടാം സ്ഥാനത്ത്മുംബയും (12.76%) മൂന്നാം സ്ഥാനത്ത് ബംഗളൂരുവും (7.2%)
ഡൽഹിയിൽ ഓരോ ദിവസവും രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |