കൊച്ചി: പത്ത് കുടുംബങ്ങളിൽ സന്തോഷം കൊടിയേറ്റി ഉത്സവത്തിനൊരുങ്ങുകയാണ് എറണാകുളത്തെ പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം. ഉത്‌സവത്തിന്റെ ആർഭാടങ്ങൾ ഒഴിവാക്കി, ആ തുക കൊണ്ട് നിർമ്മിച്ച പത്ത് വീടുകളുടെ താക്കോൽദാനച്ചടങ്ങ് നാളെ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പൂത്തോട്ട ഗ്രാമം. ഒരു വീടിന് എട്ട് ലക്ഷം രൂപയോളമായി. ക്ഷേത്രം ഭാരവാഹികളുടെ നല്ലതീരുമാനത്തിനൊപ്പം നാട്ടുകാരും കൈകോർത്തപ്പോൾ സിമന്റും കമ്പിയുമെല്ലാം സംഭാവനയായി ലഭിച്ചു. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ വല്ലഭ ക്ഷേത്രം ക്ഷേത്രം എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിലാണ്. വീടുകളുടെ താക്കോൽദാനച്ചടങ്ങ് നാളെ രാവിലെ 10ന് പൂത്തോട്ട നിർമ്മാല്യം ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ഇതിൽ പടിഞ്ഞാറേ തട്ടാൻപറമ്പിൽ കൈരളിക്ക് കൈമാറിയ വീട് അദ്ദേഹം സന്ദർശിക്കും.
പൂത്തോട്ടയിലെ ഭവനരഹിതരിൽ പലർക്കും സർക്കാർ സഹായം ലഭിച്ചെങ്കിലും അർഹരായ നിരവധി പേർ പദ്ധതിക്ക് പുറത്തായിരുന്നു. ഇവർക്കായാണ് പദ്ധതി ആവിഷ്കരിച്ചത്. കൊവിഡിനെ തുടർന്ന് ഉത്സവാഘോഷം ക്ഷേത്രച്ചടങ്ങുകളിൽ ഒതുങ്ങിയതോടെ നല്ലൊരു തുക ശേഷിച്ചിരുന്നു. മുൻ വർഷം ബാക്കി വന്ന തുകയും ചേർത്താണ് വീടുകൾ നിർമ്മിച്ചത്. വരും വർഷവും പാവപ്പെട്ട പത്ത് കുടുംബങ്ങൾക്ക് വീടു നൽകാനാണ് ശാഖാ പൊതുയോഗത്തിന്റെ തീരുമാനം. ഈ മാസം 24 മുതൽ മാർച്ച് 9 വരെ നടക്കുന്ന ക്ഷേത്രോത്സവത്തിനും ആർഭാടമുണ്ടാകില്ല.
നറുക്കെടുപ്പിലൂടെ കണ്ടെത്തി
ഭവനരഹിതരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് 20 പേരെ തിരഞ്ഞെടുത്തു. ഇവരിൽ നിന്ന് പത്ത് പേരെ നറുക്കെടുത്തു. ശേഷിക്കുന്ന 10 പേർക്കാണ് അടുത്ത ഉത്സവത്തിന് മുമ്പ് വീട് നൽകുക.
ആർഭാടം കുറവ്
1893ലാണ് ഗുരുദേവൻ ശ്രീനാരായണ വല്ലഭ പ്രതിഷ്ഠ നടത്തിയത്. 14 ദിവസത്തെ ഉത്സവത്തിന് 70 ലക്ഷത്തോളം രൂപയാണ് ചെലവ്. ലക്ഷങ്ങൾ മുടക്കിയുള്ള കലാമേളകൾക്കു പകരം കുടുംബ യൂണിറ്റുകളുടെ പരിപാടികൾക്കാണ് മുൻഗണന. സ്പോൺസർമാരുടെ സഹായത്തോടെ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കരിമരുന്ന് പ്രയോഗം ഇക്കുറിയുമില്ല.
ശേഷിക്കുന്ന 10 കുടുംബങ്ങൾക്ക് അടുത്തവർഷം ഉത്സവ കൊടിയേറ്റിന് മുമ്പ് വീടുകൾ കൈമാറും.
ഇ.എൻ മണിയപ്പൻ, പ്രസിഡന്റ്,
എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |