തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് പതിനായിരം കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് ശോഭയാത്ര സംഘടിപ്പിക്കും. നാലുലക്ഷത്തോളം കുട്ടികൾ കൃഷ്‌ണവേഷത്തിലെത്തും. രാവിലെ കൃഷ്‌ണപ്പൂക്കളം, ഉച്ചയ്‌ക്ക് കണ്ണനൂട്ട് എന്നീ പരിപാടികളും വിവിധ കേന്ദ്രങ്ങളിൽ നടത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാറും ജനറൽ സെക്രട്ടറി കെ.എൻ സജികുമാറും അറിയിച്ചു.
സംസ്ഥാനതല പരിപാടിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള, ജഗ്ഗി വാസുദേവ്, ജസ്റ്റിസ് കെ.ടി തോമസ്, ജോർജ്ജ് ഓണക്കൂർ തുടങ്ങിയവർ പങ്കെടുക്കും.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 'വിഷാദം വെടിയാം വിജയം വരിക്കാം' എന്നതാണ് ഇൗ വർഷത്തെ ആഘോഷത്തിന്റെ സന്ദേശം.
കൃഷ്‌ണ ഗോപികാവേഷത്തിലെത്തുന്ന ബാലികാബാലന്മാർ കൊവിഡ് മാനദണ്ഡം പാലിച്ച് ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേരും. അമ്പാടിമുറ്റം എന്നാണ് അത് അറിയപ്പെടുക. അവിടെയൊരുക്കിയിരിക്കുന്ന കൃഷ്‌ണകുടീരത്തിനു മുന്നിൽ വൈകിട്ട് 5 മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും. 6 മണി മുതൽ ആരംഭിക്കുന്ന ഒരു മണിക്കൂർ സംസ്ഥാനതല സാംസ്‌കാരിക പരിപാടി കുട്ടികൾക്ക് ബിഗ്സ്ക്രീനിൽ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഗുരുവായൂരിൽ ആഘോഷങ്ങളില്ല
ഗുരുവായൂർ: കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണിക്ക് കൊവിഡ് വ്യാപനത്തെ തുടർന്ന് ഗുരുവായൂരിൽ ഇത്തവണയും ആഘോഷങ്ങളില്ല. ക്ഷേത്രത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന കാഴ്ച്ച ശീവേലിയ്ക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വർണക്കോലം എഴുന്നള്ളിക്കും. കാഴ്ച്ച ശീവേലിയ്ക്ക് ക്ഷേത്രം അടിയന്തര പ്രവൃത്തിക്കാർ അണിനിരക്കുന്ന മേളം അകമ്പടിയാവും. രാത്രി എടയ്ക്ക പ്രദക്ഷിണത്തിന്റെ അകമ്പടിയിൽ വിളക്കെഴുന്നള്ളിപ്പ് നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓൺലൈൻ ബുക്കിംഗ് പ്രകാരം ഭക്തർക്ക് രാവിലെ 3.15 മുതൽ ഉച്ചയ്ക്ക് 2 വരെയും ഉച്ചതിരിഞ്ഞ് 3.30 മുതൽ 6.30 വരെയും രാത്രി 8 മുതൽ 9 വരെയും ദർശനം അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |