തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുക കുറെക്കൂടി വർദ്ധിപ്പിക്കണമെന്ന് കെ.ടി.ജലീൽ നിയമസഭയിൽ ആവശ്യപ്പെട്ടു. ബഡ്ജറ്രിന്മേലുള്ള പൊതു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ജി.സി അംഗീകാരമടക്കമുള്ള കടമ്പകൾ കടക്കാൻ മികവുറ്റ സൗകര്യങ്ങൾ വേണം. മികച്ച രീതിയിൽ കോഴ്സുകൾ നടത്തണമെങ്കിലും അതിന് അനുസൃതമായ അന്തരീക്ഷമുണ്ടാവണം. സർവകലാശാലയെ വേഗത്തിൽ പുഷ്ടിപ്പെടുത്തേണ്ടതുണ്ടെന്നും ജലീൽ പറഞ്ഞു. ഓപ്പൺ സർവകലാശാലയ്ക്ക് ഏഴു കോടി വകയിരുത്തിയതും കൊല്ലം തുറമുഖത്തിന് പരിഗണന നൽകിയതും സ്വാഗതാർഹമാണെന്ന് എം.മുകേഷ് പറഞ്ഞു.
'കാവി പുതച്ചതുകൊണ്ട്
രാഹുൽ മോദിയാവില്ല'
രാഹുൽഗാന്ധി ഒരുപാട് കാവി പുതപ്പ് പുതച്ചതുകൊണ്ട് മോദിയാവില്ലെന്നും പ്രിയങ്ക ഭസ്മക്കുറിയണിഞ്ഞാൽ യോഗിയുമാവില്ലെന്നും കെ.ടി.ജലീൽ പരിഹസിച്ചു. വേഷംകെട്ടി ആളുകളെ വിഡ്ഢികളാക്കാനാവില്ലെന്ന് കോൺഗ്രസ് തിരിച്ചറിയണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്നുസീറ്റുകൾ ഇവിടത്തെ കോൺഗ്രസുകാർക്ക് കിട്ടില്ല. രാഹുൽ ഗാന്ധി കൽപ്പറ്റയിലും പ്രിയങ്ക മൂവാറ്റുപഴയിലും സോണിയാഗാന്ധി എറണാകുളത്തോ കോട്ടയത്തോ മത്സരിക്കുമെന്നാണ് അറിയുന്നത്. കെ- റെയിലിന് സമാനമായ അതിവേഗ റെയിൽ പാതയെക്കുറിച്ച് യു.ഡി.എഫ് ഭരണകാലത്ത് പഠനം നടത്തിയിരുന്നു. ആ പദ്ധതി ഉപേക്ഷിക്കാനോ നിർത്തിവയ്ക്കാനോ തീരുമാനിച്ചിരുന്നില്ലെന്ന് സഭാ രേഖകൾ ഉദ്ധരിച്ച് ജലീൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |