പാലക്കാട്: ശനിയാഴ്ച അതിദാരുണമായി കൊല്ലപ്പെട്ട ആർ.എസ്.എസ് മുൻ ശാരീരക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം വൻ ജലാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു. ജില്ലാ ആശുപത്രിയിൽ
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പുറത്തേക്ക് കൊണ്ടുവന്ന മൃതദേഹം സംഘപരിവാർ നേതാക്കൾ ഏറ്റുവാങ്ങി. കാൽനടയായി നഗരത്തിലൂടെ വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. ആദ്യം മൂത്താന്തറ കർണ്ണകിയമ്മൻ സ്‌കൂളിലും പിന്നീട് ശ്രീനിവാസന്റെ വീട്ടിലും പൊതുദർശനത്തിന് വച്ചു. തുടർന്ന് വൈകീട്ട് നാലരയോടെ ആചാരപ്രകാരം കറുകോടി സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു.
ആർ.എസ്.എസ് പ്രാന്ത പ്രചാരക് എസ്.സുദർശൻ, സഹപ്രാന്ത പ്രചാരക് എ.വിനോദ്, ക്ഷേത്രീയ പ്രചാരക് പ്രമുഖ് ഒ.കെ.മോഹനൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ്, ബി.എം.എസ്. ദേശീയ നേതാവ് എസ്.ദുരൈരാജ്, ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സെക്രട്ടറി പി.വി.മുരളീധരൻ, ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി മഹേഷ് തുടങ്ങിയ നേതാക്കളാണ് വിലാപയാത്രയ്ക്ക് മുന്നിലുണ്ടായിരുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് പാലക്കാട് മേലാമുറിയിൽ സെക്കൻഡ് ഹാൻഡ് ബൈക്ക് വില്പന നടത്തുന്ന സ്ഥാപനത്തിൽ കയറിയാണ് ശ്രീനിവാസനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിഷു നാളിൽ ഉച്ചയ്ക്ക് 1.30ഓടെ എലപ്പുള്ളി നോമ്പിക്കോടി വച്ച് പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ രണ്ടു കാറുകളിലെത്തിയ സംഘം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ശ്രീനിവാസന്റെ കൊലപാതകം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |