പാലക്കാട്: സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായി ശനിയാഴ്ച മേലാമുറിയിലെ കടയിൽ കയറി വെട്ടിക്കൊന്ന ശ്രീനിവാസന്റെ കൊലയാളികളെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.
ആറ് പ്രതികളാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളുടെ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഒളിവിലുള്ള പ്രതികൾ പാലക്കാട് നഗര മേഖലയിലുള്ളവരാണ്. ഇവർക്കായി തെരച്ചിൽ ഉർജിതമാക്കി.
അതേസമയം, ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ കൊലപാതകത്തിന് തൊട്ടുമുമ്പ് വരെ സുബൈറിന്റെ പോസ്റ്റുമോർട്ടം നടന്ന പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവിടെയാവാം കൊലപാതകം ആസൂത്രണം ചെയ്തത്. ആശുപത്രിയിൽ നിന്നാണ് ആറംഗ കൊലയാളി സംഘം മേലാമുറിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് പൊലീസ് ശ്രമം. സുബൈറിന്റെ കൊലപാതകത്തിന് ശേഷം നഗരത്തിലേക്ക് അന്യ ജില്ലകളിൽ നിന്നുവരെ നിരവധി പേരെത്തിയിരുന്നു. ജില്ലാ പൊലീസ് ജാഗ്രത പുലർത്തുമ്പോൾ ഇരുചക്രവാഹനങ്ങളിൽ നഗരത്തിലെത്തി കൊലപാതകം നടത്തിയ സംഘം രക്ഷപ്പെട്ടത് പൊലീസിന് നാണക്കേടായെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |