ആരോഗ്യവകുപ്പിനെതിരെ പേവിഷബാധയേറ്റ് മരിച്ച വിദ്യാർത്ഥിനിയുടെ പിതാവ് രംഗത്ത്
പാലക്കാട്: പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ പിതാവ് രംഗത്ത്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്റെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛൻ സുഗുണൻ കുറ്റപ്പെടുത്തി. മകൾ മരിച്ചതിന് ശേഷമാണോ മുറിവിന്റെ ആഴം അളക്കേണ്ടതെന്ന് പിതാവ് ചോദിച്ചു. ചികിത്സ തേടിയപ്പോഴും വാക്സിൻ എടുത്തപ്പോഴും ഇത്തരം വിവരങ്ങൾ എന്തുകൊണ്ട് അറിയിച്ചില്ലെന്നും, പറഞ്ഞിരുന്നുവെങ്കിൽ രക്ഷിക്കുന്നതിനുവേണ്ടി ഏത് ചികിത്സയ്ക്കും വിധേയമാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നായ കടിച്ച് ആഴത്തിൽ മുറിവേറ്റതാകാം വാക്സിൻ എടുത്തിട്ടും ശ്രീലക്ഷ്മിക്ക് പേവിഷബാധയേൽക്കാൻ കാരണമായതെന്ന ഡി.എം.ഒ ഡോ. കെ.പി. റീത്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശ്രീലക്ഷ്മിയുടെ പിതാവ്. ശ്രീലക്ഷ്മിയുടെ ഇടതുകൈയിലാണ് നായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതൽ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്. പേവിഷബാധയേൽക്കാനും ഇതാകാം കാരണമെന്നായിരുന്നു ഡി.എം.ഒ പറഞ്ഞത്.
നായ കടിച്ച ഉടൻ ജില്ലാ ആശുപത്രിയിൽ നിന്ന് പ്രതിരോധ വാക്സിൻ എടുത്തെങ്കിലും മുറിവിനുള്ള സിറം തൃശൂർ മെഡിക്കൽ കോളേജിൽ പോയാണ് കുത്തിവച്ചത്. ഇതിൽവന്ന കാലതാമസം പേവിഷബാധയേൽക്കാൻ കാരണമായിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിച്ചിരുന്നു. വാക്സിൻ എടുത്തതിൽ അപാകതയില്ലെന്നും സിറം എടുത്തത് കൃത്യസമയത്ത് തന്നെയാണെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വാക്സിന്റെ ഗുണനിലവാരത്തിലും പ്രത്യേക അന്വേഷണസംഘത്തിന് സംശയമില്ല. ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക.
സംഭവത്തിൽ ജില്ലാ കളക്ടറോടും ജില്ലാ മെഡിക്കൽ ഓഫീസറോടും റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |