മലപ്പുറം: പതിനേഴുകാരി പീഡനത്തിനിരയായി ഗർഭിണിയായ കേസിൽ ഡി.എൻ.എ പരിശോധനാഫലം നെഗറ്റീവായതോടെ, ഒരുമാസം നീണ്ട ജയിൽവാസത്തിനൊടുവിൽ ജാമ്യം ലഭിച്ച തിരൂരങ്ങാടി തെന്നല പറമ്പിൽവീട്ടിൽ ശ്രീനാഥ് (18) നീതിതേടി തിരൂർ മുൻസിഫ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മർദ്ദിച്ചെന്നും കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചെന്നും കാണിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും നഷ്ടപരിഹാരം തേടുമെന്നും വീട്ടുകർ പറഞ്ഞു.
പെൺകുട്ടിയുടെ മൊഴി പ്രകാരം ജൂലായ് 23ന് പുലർച്ചെ 12.30നാണ് കൽപ്പകഞ്ചേരി എസ്.ഐ ഉൾപ്പെടെ അഞ്ചംഗസംഘം വീട്ടിലെത്തി പ്ലസ്ടു വിദ്യാർത്ഥിയായ ശ്രീനാഥിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് തിരൂരങ്ങാടി സ്റ്റേഷന് കേസ് കൈമാറി. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞതോടെ ഡോക്ടർ പൊലീസിനെ അയിക്കുകയായിരുന്നു.
ഏപ്രിൽ 11ന് ഉച്ചയ്ക്ക് രണ്ടോടെ സ്‌കൂളിൽ നിന്ന് സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞുവരുമ്പോൾ സ്കൂട്ടറിൽ കയറ്റി ശ്രീനാഥ് സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. എന്നാൽ താൻ നിരപരാധിയാണെന്നായിരുന്നു ശ്രീനാഥിന്റെ മൊഴി. ഇതോടെ ഡി.എൻ.എ ടെസ്റ്റെന്ന ആവശ്യം ശ്രീനാഥിന്റെ വക്കീൽ മഞ്ചേരി പോക്സോ കോടതിയിൽ ഉന്നയിച്ചു. ആഗസ്റ്റ് 20ന് ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കി. 27ന് ഫലം ലഭിച്ചപ്പോൾ നെഗറ്റീവ്. തുടർന്ന് കോടതി സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ശ്രീനാഥ് ബന്ധുവീട്ടിലാണ്. ജയിൽവാസം മാനസികമായി തളർത്തിയെന്ന് ബന്ധുക്കൾ പറയുന്നു. ആദ്യം മഞ്ചേരി ജയിലിലെത്തിച്ച ശ്രീനാഥിനെ പിന്നീട് പെരിന്തൽമണ്ണയിലേക്കും തുടർന്ന് തിരൂരിലേക്കും മാറ്റിയിരുന്നു.
വേണം വിശദാന്വേഷണം
പെൺകുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഇതേ സ്കൂളിൽ പത്തിലായിരുന്നു ശ്രീനാഥ്. ഈ കാലയളവിൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നാണ് വിവരം. പത്താം ക്ലാസ് കഴിഞ്ഞ ശേഷം പെൺകുട്ടിയുമായി ഒരു പരിചയവുമില്ലെന്ന് ശ്രീനാഥ് പറയുന്നു. യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ മകന്റെ പേര് പറഞ്ഞെന്നാണ് ശ്രീനാഥിന്റെ വീട്ടുകാർ ആരോപിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ പ്രാഥമികാന്വേഷണം നടത്താൻ പോലും പൊലീസ് തയ്യാറായില്ലെന്നും പറയുന്നു. പെൺകുട്ടിയെ ഗർഭിണിയാക്കിയത് ആരെന്നറിയാൻ സംശയമുള്ള ചിലരെ കേന്ദ്രീകരിച്ച് തിരൂരങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയ ശേഷം വിശദ മൊഴി രേഖപ്പെടുത്തും.
വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞ ദിവസം ഞാനും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ഞങ്ങളറിയാതെ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവരാനാവില്ല.
ശ്രീമതി, ശ്രീനാഥിന്റെ മാതാവ്
ചെയ്യാത്ത കുറ്റത്തിന് പതിനെട്ടാം വയസ്സിൽ മൂന്ന് ജയിലുകൾ കയറി. വിലങ്ങണിയിച്ച് പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ അവിടെവച്ച് പൊലീസ് കരണത്തടിച്ചു. ഇതോടെ കേൾവിശക്തി കുറഞ്ഞു.
ശ്രീനാഥ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |