കൊച്ചി: നവാഗതരെ ആകർഷിക്കാൻ തയ്യാറാക്കിയ 'പ്രണയാതുരമായ" പ്രവേശനപ്പരസ്യം പിൻവലിച്ച് മൂവാറ്റുപുഴ നിർമ്മല കോളേജ്. തുടർന്ന് ഖേദം പ്രകടിപ്പിച്ച കോർപ്പറേറ്റ് മാനേജ്മെന്റ്,കോളേജ് അധികൃതരോട് അടിയന്തര റിപ്പോർട്ട് തേടി. പ്രവേശനം തുടങ്ങിയെന്ന അറിയിപ്പുമായി സമൂഹമാദ്ധ്യമ പേജുകളിൽ കോളേജ് പോസ്റ്റു ചെയ്ത മ്യൂസിക്കൽ വീഡിയോയാണ് വൈറലായതിനൊപ്പം വിവാദവും സൃഷ്ടിച്ചത്. നിറക്കൂട്ട് സിനിമയിലെ 'പൂമാനമേ ഒരു രാഗമേഘം താ..." എന്ന ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് ലൈബ്രറിയിലെ പ്രേമക്കിനാവാണ് ചിത്രീകരിച്ചിരിക്കുന്നത്. 'എബ്രഹാം ഓസ്‌ലർ" എന്ന സിനിമയിൽ പുനരാവിഷ്കരിച്ച ഗാനരംഗത്തിന്റെ ചുവടുപിടിച്ചാണ് വീഡിയോ. വിദ്യാർത്ഥികളായ കാമുകീകാമുകന്മാരുടെ പ്രണയരംഗങ്ങൾ അവസാനിക്കുന്നത് മുട്ടത്തുവർക്കിയുടെ 'ഇണപ്രാവുകൾ" പുസ്തകത്തിലാണ്. വായന നിങ്ങളുടെ മനസുതുറപ്പിക്കുമെന്നും ഭാവന ജ്വലിപ്പിക്കുമെന്നുമാണ് എഴുതിക്കാട്ടുന്നത്. സാഹിത്യത്തിന്റെ ലോകത്തേക്ക് നിർമ്മല കോളേജ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. വായിക്കാനും ജീവിക്കാനും ഇവിടെ പ്രവേശനം നേടൂയെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
കോളേജിന്റെ പാരമ്പര്യമോ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളോ പ്രതിപാദിക്കാത്ത പരസ്യത്തിനെതിരേ വിമർശനമുയർന്നതോടെയാണ് കത്തോലിക്കാ സഭയുടെ കോതമംഗലം രൂപതയുടെ കീഴിലുള്ള മാനേജ്മെന്റ് ഖേദം പ്രകടിപ്പിച്ചത്. കോളേജിനായി പരസ്യങ്ങൾ നിർമ്മിക്കുന്ന ഏജൻസിയുടെ ജാഗ്രതക്കുറവാണെന്നും അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. കോളേജിന്റെ പ്രഖ്യാപിത മൂല്യങ്ങൾക്ക് വിരുദ്ധമാണ് വീഡിയോ. ഇത് മുൻവിധികളോടെ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
''നിർമ്മല കോളേജ് 70 വർഷങ്ങളായി ധാർമ്മിക-മാനുഷിക മൂല്യങ്ങൾ സംരക്ഷിച്ചുപോരുന്ന സ്ഥാപനമാണ്. കോളേജിനെ സ്നേഹിക്കുന്ന സമൂഹത്തിനും അദ്ധ്യാപകർ,വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർക്കുമുണ്ടായ വിഷമത്തിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.
- ഫാ. പയസ് മലേക്കണ്ടത്തിൽ,
മാനേജർ
''പുറമേ നിന്നുള്ള ഏജൻസിയാണ് പരസ്യചിത്രമെടുത്തത്. ഉടനേതന്നെ അത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. കോളേജ് ലൈബ്രറി പ്രണയബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലാണ് ചിത്രീകരണം. ഇത് തെറ്റായ സന്ദേശമാണ്. ഞങ്ങൾക്ക് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ഉത്തരവാദിത്വമുണ്ട്.
- ഡോ.കെ.വി. തോമസ്,
പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |