തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ ഈ മാസം പത്തിന് നടക്കേണ്ട എസ്.എസ്.എൽ.സി മൂല്യനിർണയം മാറ്റിയേക്കുമെന്ന് സൂചന. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരാതായതോടെ ആശങ്കയിലാണ് അദ്ധ്യാപകർ. ഇന്ന് ആരംഭിക്കാനിരുന്ന പ്ലസ് ടു മൂല്യനിർണയം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
സംസ്ഥാനത്ത് 69 കേന്ദ്രങ്ങളിലായാണ് എസ്.എസ്.എൽ.സി മൂല്യനിർണയം നടക്കേണ്ടത്. മൂല്യനിർണയ ക്യാമ്പുകൾ കൊവിഡ് വ്യാപന കേന്ദ്രങ്ങളായേക്കുമോയെന്ന പേടിയിലാണ് അദ്ധ്യാപകർ. ഒൻപത് വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ സമാനനിയന്ത്രണങ്ങളുള്ളതിനാൽ പത്തിന് ക്യാമ്പുകളിൽ എത്തിച്ചേരുന്നതിനും ബുദ്ധിമുട്ടുണ്ട്. ജോലി ചെയ്യുന്ന ജില്ലകളിലെ ക്യാമ്പുകളിൽ തന്നെ പങ്കെടുക്കണമെന്ന് നിർദ്ദേശമുള്ളതിനാൽ മറ്റ് ജില്ലകളിലുള്ള അദ്ധ്യാപകർക്ക് യാത്ര ബുദ്ധിമുട്ടാകും. ഒൻപതിന് ശേഷവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യം വന്നാൽ മൂല്യനിർണയം കൃത്യമായി നടക്കാതെയും വരും. പ്ലസ് ടു പോലെ എസ്.എസ്.എൽ.സി മൂല്യനിർണയവും മാറ്റി വച്ച് കൊവിഡ് കുറയുന്ന മുറയ്ക്ക് പുനരാരംഭിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. അതേസമയം മൂല്യനിർണയം വൈകിയാൽ ഫലപ്രഖ്യാപനവും വൈകിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |